കൊളംബോ: സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയം ഇന്ത്യന്‍ ടീമിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. അത് കൊണ്ട് തന്നെ ഇന്ന് നടക്കാനിരിക്കുന്ന പാക്കിസ്ഥാനുമായുള്ള മത്സരം ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാവും ഇന്ത്യ ഇന്ന് ക്രീസില്‍ ഇറങ്ങുക. ഇനിയൊരു തോല്‍വി കൂടി ഉണ്ടായാല്‍ ശ്രീലങ്കയോട് ടാറ്റാ പറഞ്ഞ് നാട്ടിലേക്ക് വിമാനം കയറേണ്ടിവരുമെന്നത് ഏതാണ്ട് ഉറപ്പാണ്.[]

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങളൊന്നും എളുപ്പമാവാന്‍ വഴിയില്ല. ഓസ്‌ട്രേലിയയോടേറ്റ കനത്ത തോല്‍വി ഇന്ത്യയുടെ പോരായ്മകള്‍ വിളിച്ച് പറയുന്നതായിരുന്നു. ഇതിലേക്കായിരിക്കും ഇന്ന് പാക്കിസ്ഥാനും ശ്രദ്ധിക്കുക എന്നത് ഉറപ്പാണ്.

കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വീരേന്ദര്‍ സെവാഗ് തിരിച്ചെത്തുമെന്നാണ് സൂചന. ഇപ്പോള്‍ ഫോമിലല്ലെങ്കിലും സെവാഗിനെ പോലൊരു താരത്തിന്റെ പ്രകടനം അത്യവാശ്യ ഘട്ടത്തില്‍ മോശമാവില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.