ശ്രീനഗര്‍: കര്‍ണാടക പിടിച്ചടക്കിയതിനു പിന്നാലെ ഏറെനാളായി തെരഞ്ഞെടുപ്പ് നടക്കാതിരിക്കുന്ന ജമ്മു കശ്മീരിനെ ലക്ഷ്യംവെച്ച് ബി.ജെ.പി നീങ്ങുന്നു. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ സുരക്ഷ സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ വ്യക്തമാക്കിയത് അതിന്റെ സൂചനയാണ്.

എന്നാല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന സൂചനകളാണ് കശ്മീരിലുണ്ടാവുന്നത്. ഒരുകാരണവശാലും ബി.ജെ.പിയെ സീറ്റ് നേടാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.

കശ്മീരില്‍ ബി.ജെ.പി യോഗം ചേരുന്നതിന് ഒരുദിവസം മുന്‍പേ അവരുടെ മുന്‍ സഖ്യകക്ഷിയായ പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഒന്നിച്ചുനിന്നുള്ള പ്രതികരണമാണ് ഇതിനോടു വേണ്ടതെന്നാണ് മെഹ്ബൂബയുടെ പക്ഷം.

ഇതുവഴി തങ്ങളുടെ നിതാന്ത ശത്രുക്കളായ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കാനാണ് മെഹ്ബൂബയുടെ ശ്രമമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയോട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനും മെഹ്ബൂബ ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീരിലെ ജനങ്ങള്‍ പ്രതിപക്ഷം ഒന്നിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മെഹ്ബൂബ പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ മനസ്സിലാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. തങ്ങള്‍ അതാണു ചെയ്യുന്നതെന്നും മെഹ്ബൂബയുടെ അഭ്യര്‍ത്ഥന തള്ളാതെ അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണമാണ്. ഈമാസം ആദ്യമാണ് ആറുമാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടിയത്.

നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും കൈകോര്‍ക്കുകയും ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസിനെ കൂടെക്കൂട്ടുകയും ചെയ്താല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ ഒട്ടും അനുകൂലമാകില്ല.

2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും പി.ഡി.പിയും സഖ്യം ചേര്‍ന്നു സര്‍ക്കാരുണ്ടാക്കിയെങ്കിലും കഴിഞ്ഞവര്‍ഷം താഴെവീഴുകയായിരുന്നു. ഇരുകക്ഷികളും തമ്മിലുണ്ടായ ഭിന്നതകളാണു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.