ചെന്നൈ: ശബരിമലയില്‍ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് മനിതി സംഘടന പ്രതിനിധി സെല്‍വി. ഇതിനായി മുഖ്യമന്ത്രിയെ കാണുമെന്നും സെല്‍വി പറഞ്ഞു. മണ്ഡലകാലത്തു തന്നെ ശബരിമല കയറണമെന്ന് നിര്‍ബന്ധമില്ല. അതിനായി അല്‍പം കാത്തിരിക്കാന്‍ തയ്യാറാണെന്നും സെല്‍വി വ്യക്തമാക്കി.

മാവോവാദി ബന്ധം ആര്‍ക്കുമെതിരേയും ഉന്നയിക്കാമെന്നും അത്തരം ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും സെല്‍വി വ്യക്തമാക്കി.

തമിഴ്നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മലകയറാതെ മടങ്ങിങ്ങേണ്ടി വന്നിരുന്നു.


ഒന്‍പതു മണിക്കൂറാണ് മനിതി സംഘത്തിനു നേരെ സംഘപരിവാരുകാരുടെ പ്രതിഷേധങ്ങള്‍ ഉണ്ടായത്. മനിതി സംഘത്തിനു നേരെ ആക്രമണവും ഉണ്ടായി. ഒടുവില്‍ സര്‍ക്കാരും പൊലീസും കൈവിട്ടതോടെ മനിതി സംഘം സബരിമല കയറാതെ തിരിച്ചിറങ്ങുകയായിരുന്നു.

സെല്‍വിയുടെ നേതൃത്വത്തിലായിരുന്നു പതിനൊന്നംഗസംഘം എത്തിയത്. ഇതേ സംഘടനയില്‍പ്പെട്ട മൂന്ന് യുവതികളെ പത്തനംതിട്ടയില്‍നിന്ന് പൊലീസ് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. മനീതി സംഘാംഗങ്ങളെ തടഞ്ഞതിന് പൊലീസ് പത്തുപേരെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.