2026ലെ ബാലണ്‍ ഡി ഓര്‍ ആര് നേടും? ഷോര്‍ട്ട്‌ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ ഇതാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.

2026ലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ലാമിന്‍ യമാല്‍ അടക്കമുള്ള സ്പാനിഷ് താരങ്ങള്‍ക്കും ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തിയതിന് പിന്നാലെ ക്വിച്ച ക്വാരത്‌ഷെലിയ അടക്കമുള്ള പി.എസ്.ജി താരങ്ങള്‍ക്കും ഇത്തവണ സാധ്യത കല്‍പിക്കുന്നുണ്ട്. അര്‍ജന്റീനയെ തുടര്‍ച്ചയായ ഫൈനലിലേക്ക് നയിച്ച മെസിയും ഷോര്‍ട്ട്‌ലിസ്റ്റിന്റെ ഭാഗമാണ്.

ബാലണ്‍ ഡി ഓര്‍

സമീപകാലത്ത് ബാലണ്‍ ഡി ഓര്‍ ചര്‍ച്ചകള്‍ക്കൊപ്പം ഉയര്‍ന്നുകേള്‍ക്കുന്ന ചര്‍ച്ചകളിലൊന്നാണ് 2010ലെ മെസിയുടെ പുരസ്‌കാര നേട്ടം. മുന്‍ ഡച്ച് താരം വെസ്‌ലി സ്‌നൈഡര്‍ 2024ല്‍ നല്‍കിയ ഒരു അഭിമുഖത്തിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വിഷയം ചര്‍ച്ചയുടെ ഭാഗമായത്.

2010ല്‍ തനിക്കായിരുന്നു ബാലണ്‍ ഡി ഓര്‍ ലഭിക്കേണ്ടിയിരുന്നത് എന്നാണ് സ്‌നൈഡര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒന്നര പതിറ്റാണ്ടിന് ശേഷവും ആളുകള്‍ ഇക്കാര്യം ഓര്‍ത്തിരിക്കുന്നുണ്ടെന്നും എന്നാല്‍ വ്യക്തിഗത പുരസ്‌കാരങ്ങളേക്കാള്‍ ടീമിനൊപ്പം കിരീടം നേടുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സ്‌നൈഡര്‍ പറഞ്ഞിരുന്നു.

വെസ്‌ലി സ്‌നൈഡര്‍

‘ഇപ്പോള്‍ വര്‍ഷം 2024 ആയി. 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഇക്കാര്യം സംസാരിക്കുന്നു. ‘വെസ് നിങ്ങള്‍ റോബ് ചെയ്യപ്പെട്ടു, മെസി പുരസ്‌കാരം തട്ടിയെടുത്തു’ എന്നാണ് അവര്‍ എന്നോട് പറയുന്നത്.

വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എന്നാല്‍ ഒരു ടീമിനൊപ്പം വിജയിക്കുന്നത് അതിലും മികച്ചതാെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിക്കുന്നതിനേക്കാള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്,’ സ്‌നൈഡര്‍ പറഞ്ഞു.

2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിച്ചവരില്‍ പ്രധാനിയായിരുന്നു സ്‌നൈഡര്‍. ആ വര്‍ഷം ജോസെ മൗറീന്യോയുടെ കീഴില്‍ ഇന്റര്‍ മിലാന്‍ യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ അതിലെ പ്രധാന താരങ്ങളിലൊരാള്‍ സ്‌നൈഡറായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി വെസ്‌ലി സ്‌നൈഡര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് മാത്രമല്ല, സീരി എ കിരീടവും കോപ്പ ഇറ്റാലിയയും സ്വന്തമാക്കിയ സ്‌നൈഡര്‍ ഇന്ററിനൊപ്പം ട്രെബിള്‍ നേട്ടവും പൂര്‍ത്തിയാക്കിയിരുന്നു.

2010 ലോകകപ്പിലും നെതര്‍ലന്‍ഡ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് സ്‌നൈഡര്‍ പുറത്തെടുത്തത്. ഫൈനലില്‍ സ്‌പെയ്‌നിനോട് തോല്‍ക്കേണ്ടി വന്നെങ്കിലും സ്‌നൈഡറിന്റെ പ്രകടനം ഏറെ മികച്ചുനിന്നിരുന്നു. ഇതോടെ താരം ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു.

എന്നിട്ടും ബാലണ്‍ ഡി ഓര്‍ വേദിയില്‍ നാലാം സ്ഥാനം മാത്രമാണ് സ്‌നൈഡറിന് ലഭിച്ചത്.

ബാഴ്‌സലോണയിലെ മൂന്ന് താരങ്ങളായിരുന്നു ആദ്യ മൂന്നില്‍ ഇടം നേടിയത്. മെസി ഒന്നാമനായി പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ആന്ദ്രേ ഇനിയേസ്റ്റയും സാവിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

2023ലെ മെസിയുടെ എട്ടാം ബാലണ്‍ ഡി ഓറിന് ശേഷവും സ്‌നൈഡര്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

‘2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിന് എന്നെ തെരഞ്ഞെടുക്കാത്തത് അല്‍പം അന്യായമാണ്. എനിക്ക് പകരം ലയണല്‍ മെസിയാണ് പുരസ്‌കാരം നേടിയത്. ഞാന്‍ ഇത്തരം കാര്യങ്ങളെയോര്‍ത്ത് കരഞ്ഞിരിക്കുന്ന ഒരു വ്യക്തിയല്ല. ബാലണ്‍ ഡി ഓര്‍ എന്നത് ഒരു വ്യക്തിഗത പുരസ്‌കാരമാണ്. ടീമിനൊപ്പം ട്രോഫികള്‍ നേടാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്.

ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി വെസ്‌ലി സ്‌നൈഡര്‍

 

എനിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും ചാമ്പ്യന്‍സ് ലീഗ് തന്നെയാണ് തെരഞ്ഞെടുക്കുക. ആ നേട്ടത്തില്‍ ഞാനേറെ സന്തുഷ്ടനുമാകും,’ സ്‌നൈഡര്‍ പറഞ്ഞു.

2010ലെ ബാലണ്‍ ഡി ഓര്‍ ഫലം ഇന്നും ഫുട്‌ബോള്‍ ലോകത്തെ വലിയ വ്യക്തിഗത പുരസ്‌കാര വിവാദങ്ങളിലൊന്നായി തുടരുകയാണ്. സ്‌നൈഡറുടെ വാക്കുകള്‍ ആ ചര്‍ച്ചയ്ക്ക് വീണ്ടും ചൂടുപിടിപ്പിക്കുകയും ചെയ്യുന്നു.

 

Content Highlight: Wesley Sneijder responded to allegations that Lionel Messi snatched the 2010 Ballon d’Or.