ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖകള്‍ അടിസ്ഥാനമാക്കി മുഖ്യമന്ത്രി വിജയ് നടത്തിയ അഴിമതി ആരോപണങ്ങളില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം.

മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി പ്രതിപക്ഷ എം.എല്‍.എമാരെ സഭയില്‍ നിന്ന് പുറത്താക്കിയാതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സഭ നടപടികള്‍ ആരംഭിച്ചയുടന്‍ ഇ.ഡിയുടെ അഴിമതി ആരോപണങ്ങള്‍ ഉദ്ധരിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാ നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നും അത് രേഖകളില്‍ നിന്ന് നീക്കണമെന്നും ഡി.എം.കെ ചീഫ് വിപ്പ് ഇ.വി. വേലു ആവശ്യപ്പെട്ടു.

അഴിമതി അന്വേഷണ ഘട്ടത്തിലിരിക്കുന്ന കേസിനെക്കുറിച്ച് സഭയില്‍ പരാമര്‍ശിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഡി.എം.കെ അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകര്‍ തള്ളി. മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ക്കെതിരെ ഇ.ഡി ഉന്നയിച്ച ആരോപണങ്ങള്‍ മുമ്പും സഭയില്‍ ഉയര്‍ന്നതാണെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ സഭാരേഖകളില്‍ നിന്ന് നീക്കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡി.എം.കെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തതോടെയാണ് പ്രതിഷേധിച്ച എം.എല്‍.എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡി.എം.കെയ്‌ക്കെതിരെ ഇ.ഡി കേസെടുത്തതായി മുഖ്യമന്ത്രി വിജയ് മുമ്പും ആരോപിച്ചിരുന്നു.

Content Highlights: Uproar in Tamil Nadu Assembly over Vijay’s corruption allegations; DMK MLAs evicted.