ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ‘ദിമാഗി നക്‌സല്‍’ എന്ന് വിളിച്ച് അപമാനിച്ച് നിശബ്ദരാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ദല്‍ഹിയിലെ സത്യ നികേതന്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അപകടങ്ങള്‍ തടയുന്നതിലും സംഭവങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി ‘ദിമാഗി നക്‌സല്‍’ എന്ന പ്രയോഗം ആദ്യമായി നടത്തിയത്. കാട്ടിലെ സായുധ നക്‌സലിസത്തെ സര്‍ക്കാര്‍ നിയന്ത്രിച്ചെങ്കിലും സമൂഹത്തില്‍ ‘ദിമാഗി നക്‌സലുകള്‍’ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

അക്രമവും അരാജകത്വവും വളര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ‘ദിമാഗി നക്‌സല്‍’ എന്നത് ബി.ജെ.പി എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന പുതിയ രാഷ്ട്രീയ അധിക്ഷേപമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞിരുന്നു.

സത്യ നികേതന്‍ കെട്ടിട ദുരന്തത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പ്രധാനമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്തത്.

അപകടങ്ങള്‍ക്ക് മുമ്പ് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയും ദുരന്തങ്ങള്‍ക്ക് ശേഷം ഉത്തരവാദിത്തം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ മാത്രം ചുമത്തുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രത്തിനുള്ളതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ദിമാഗി നക്‌സല്‍ പോലുള്ള വിശേഷണങ്ങള്‍ ഉപയോഗിച്ച് വിമര്‍ശകരെ അപമാനിക്കുന്നതിന് പകരം ഉയരുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights: Satya Niketan tragedy: Those who ask questions are labeled ‘Dimagi Naxals’; Rahul Gandhi targets Modi.