മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി അനഘ ശശി നടത്തിവന്ന സമരം അവസാനിപ്പിച്ചു.

തിരൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് എം.എല്‍.എ കുറുക്കോളി മൊയ്തീന്‍, സര്‍വകലാശാല വി.സി എന്നിവര്‍ സമരക്കാരുമായി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ച ഫലം കണ്ടതോടെയാണ് സമരം താത്ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട്.

നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിയുടെ ഗവേഷണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

അനഘയുടെ ഗവേഷണത്തിനായി സര്‍വകലാശാല ഉടന്‍ തന്നെ പുതിയ ഗൈഡിനെ നിയമിക്കും. ഇതിനുപുറമെ ഒരു കോ-ഗൈഡിനെ കൂടി ഉള്‍പ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. കോ-ഗൈഡിനെ നിയമിക്കുന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെടും.

ഇതിനായി സര്‍വകലാശാല തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കത്തയക്കും. ഈ കത്തിന്റെ സീല്‍ വെച്ച പകര്‍പ്പ് ഇന്ന് തന്നെ അനഘയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് നാളെ തന്നെ വിദ്യാഭ്യാസ വകുപ്പിലേക്ക് കത്തയക്കാനും, അത് ലഭിച്ചയുടന്‍ അനുകൂലമായ നടപടിയെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പും ഉറപ്പുനല്‍കിയിട്ടുണ്ട്.

സര്‍വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്തുനിന്നും രേഖാമൂലമുള്ള ഉറപ്പുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കാന്‍ അനഘ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ജാതി-വര്‍ണ്ണ വിവേചനം, മാനസിക പീഡനം, അധികാര ദുര്‍വിനിയോഗം, ഗവേഷകയെക്കൊണ്ട് ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കല്‍, പ്രതികാര ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ രണ്ട് അധ്യാപകര്‍ക്കെതിരെ അറസ്റ്റ് നടപടി പൂര്‍ത്തിയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അനഘ സമരം ചെയ്തിരുന്നത്.

രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അനഘയുടെ ഡോക്ടറല്‍ കമ്മിറ്റി യോഗം ഉടന്‍ നടത്തി അനഘയുടെ വിദ്യാഭ്യാസ ആവകാശം ഉറപ്പാക്കണമെന്നും സമരത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.

അനഘയുടെ ഗവേഷണത്തിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍, ലൈബ്രറി, അക്കാദമിക് മാര്‍ഗനിര്‍ദ്ദേശം എന്നിവ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാനും സമര സമിതി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Caste discrimination at Malayalam University; Anagha’s protest succeeds: New guide and co-guide to be appointed.