കൊച്ചി: ശബരിലമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെ 5 മണിയോടെ വിമാനമിറങ്ങിയ തൃപ്തിക്ക് ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറായിട്ടില്ല. സുരക്ഷ ഭയന്നാണിത്. അതേ സമയം തൃപ്തി ദേശായി മടങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ അവരെ പുറത്തേക്ക് കൊണ്ടു പോവും. ശബരിമല ദര്‍ശനം നടത്തിയിട്ടേ തിരിച്ചു പോവുകയുള്ളൂവെന്ന് തൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

തൃപ്തി ദേശായിക്കൊപ്പം മറ്റ് ആറ് യുവതികളുമുണ്ട്. വിമാനത്താവളത്തില്‍ എത്തുന്നതു മുതല്‍ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നെങ്കിലും അതിന് മറുപടി നല്‍കിയിരുന്നില്ല. സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പൊലീസും അറിയിച്ചിരുന്നു.

ചിത്രം കടപ്പാട് : മനോരമ ഓണ്‍ലൈന്‍