ന്യൂദല്‍ഹി: ജനങ്ങളേക്കാള്‍ പശുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാറെന്ന ആരോപണം മോദി സര്‍ക്കാറിനുനേരെ ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ബജറ്റില്‍ പശുക്കള്‍ക്കുവേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍.

“ഗോമാതാവിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഒരടി പിന്നോട്ടുപോകില്ല” എന്നു പറഞ്ഞാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പശുക്കള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.

പശുക്കളുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനായി രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരില്‍ ഒരു പദ്ധതിയും പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:98 % ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കി; വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചെന്നും പിയൂഷ് ഗോയല്‍

ലോകത്ത് ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കന്നുകാലി പരിപാലനത്തില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശ ഇളവോടെ ധനസഹായം നല്‍കും കൃത്യസമയത്ത് ലോണ്‍ തിരിച്ചടക്കുന്നവര്‍ക്ക് മൂന്നുശതമാനം കൂടി പലിശ ഇളവു ലഭിക്കുമെന്നും ബജറ്റില്‍ പറയുന്നു.

കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പശുക്കള്‍ക്കുവേണ്ടിയുള്ള നിയമങ്ങളും ക്ഷേമപദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനം കൊണ്ടുവരും.