ശബരിമല ദര്‍ശനത്തിന് വേണ്ടി വ്രതമെടുക്കുന്ന പൊലീസുകാര്‍ യൂണിഫോമിലല്ലാതെ കറുപ്പുടുത്ത് ഡ്യൂട്ടിയില്‍ വരുന്നത് അനുവദിക്കാനാവില്ലെന്ന് തെലങ്കാനയിലെ രചകൊണ്ട പൊലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍. പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് അയച്ച സര്‍ക്കുലര്‍ സംസ്ഥാനത്ത് ചര്‍ച്ചയായി.

നവംബര്‍ 1-നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കറുപ്പ് വേഷമുടുത്ത് ഡ്യൂട്ടിക്ക് വരാന്‍ കഴിയില്ല. കറുപ്പുടുത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിരവധി പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പൊലീസ് യൂണിഫോം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമം ആവശ്യപ്പെടുന്ന തരത്തിലുള്ള യൂണിഫോം, ഷൂസ്, മറ്റ് വസ്ത്രങ്ങള്‍ ഇവ ഇല്ലാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതല്ല. ആര്‍ക്കെങ്കിലും വ്യക്തിപരമായി വ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനം നടത്തണമെന്നുണ്ടെങ്കില്‍ അവധിയെടുത്ത് അത് ചെയ്യണം. പൊലീസ് സേന പോലൊരു സേനയില്‍ ഒരാള്‍ക്കും അതല്ലാതെ അനുവാദം നല്‍കാനാവില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആരെങ്കിലും വിശ്വാസപരമായ ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി രണ്ട് മാസത്തെ അവധി ചോദിക്കുകയാണെങ്കില്‍ ഔദ്യോഗിക ഡ്യൂട്ടിയെ ബാധിക്കാത്ത തരത്തില്‍ നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷണറുടേത് മതവിവേചനമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ