ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു.

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് നടൻ സൂരജ് വെഞ്ഞാറമൂട്. താനും കുഞ്ചാക്കോ ബോബനും ഒരുമിച്ച് ഇതുവരെ 27 പടങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താന്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള എന്‍ട്രിയെന്നും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഉള്ള സമയത്തും പ്രേക്ഷകരെ കൊണ്ട് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ നടന് എളുപ്പം സാധിച്ചിട്ടുണ്ടെന്നും സുരാജ് പറഞ്ഞു. ഇന്ന് വ്യത്യസ്ത സിനിമകൾ ചെയ്യുന്ന നടനാണ് കുഞ്ചാക്കോ ബോബനെന്നും സൂരജ് പറഞ്ഞു.

‘ഞാനും ചാക്കോച്ചനും ഒരുമിച്ച് ഇതുവരെ 27 പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാനൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള എന്‍ട്രി. ആ സമയത്ത് മമ്മൂക്കയും ലാലേട്ടനും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഉള്ള സമയം തന്നെയായിരുന്നു.

 

എന്നിട്ടും ചാക്കേച്ചന് പ്രേക്ഷകരെ കൊണ്ട് നമ്മുടെ ആളാണെന്ന് തോന്നിപ്പിക്കാന്‍ എളുപ്പം സാധിച്ചിട്ടുണ്ട്. നമ്മളുടെ വീട്ടിലെ ആളെന്നോ നമ്മളുടെ ചാക്കോച്ചനെന്നോ തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കരിയറിന്റെ തുടക്കത്തിലെ സിനിമകള്‍ നോക്കിയാല്‍ ആ സമയം മുതല്‍ ചാക്കോച്ചനെ മിക്കവരും ചോക്ലേറ്റ് പയ്യനെന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ ഈയിടെ ഇറങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.

ഇപ്പോഴുള്ള ചാക്കോച്ചന്റെ സിനിമകള്‍ നോക്കിയാല്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് കാണാനാകുക. അതില്‍ ചിലതൊക്കെ സത്യത്തില്‍ ഒരിക്കലും അദ്ദേഹം ചെയ്യില്ലെന്ന് തോന്നിയിട്ടുള്ള വേഷങ്ങളാണ്. ഇനിയും ഒരുപാടൊരുപാട് സാധ്യതകളുള്ള നടന്‍ കൂടെയാണ് ചാക്കോച്ചന്‍. ഒരു സുഹൃത്തെന്ന നിലയിലും ഒരു സഹോദരനെന്ന നിലയിലും എനിക്ക് ഓര്‍ക്കുമ്പോള്‍ ഏറെ അഭിമാനമുള്ള കാര്യമാണ്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

 

Content Highlight: suraj about films of kunchacko boban