ദല്‍ഹി: മാലിന്യനിര്‍മാര്‍ജനം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി വിധി. ഖരമാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് സുപ്രീം കോടതി വിധിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്. കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമാണ് പിഴ വിധിച്ചത്.

രണ്ടാഴ്ചയ്ക്കകം സുപ്രീം കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ അടക്കണമെന്നാണ് കോടതി അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്.

ഖരമാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച നിയമങ്ങളും കോടതി നിര്‍ദ്ദേശങ്ങളും പാലിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോടു നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും കോടതി അറിയിച്ചു.

ALSO READ: കൊലയാളികളെ പിടിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കും; മഹാരാജാസിലെ അധ്യാപകരോട് പൊട്ടിക്കരഞ്ഞ് അഭിമന്യുവിന്റെ പിതാവ്

രാജ്യത്തെ നിയമങ്ങള്‍ കേരളത്തിന് എന്തുകൊണ്ടാണ് ബാധകമല്ലാത്തതെന്ന് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഖരമാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച സംസ്ഥാത്തിന്റെ നയം സമര്‍പ്പിക്കാന്‍ ആഗസ്റ്റ് ഏഴ് വരെ കോടതി സമയം നല്‍കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഹരജിയിലാണ് സുപ്രീം കോടതി പിഴയടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചത്. ജസ്റ്റിസുമാരായ എം.ബി.ലോക്കൂര്‍ ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പിഴയായി ലഭിക്കുന്ന തുക ബാലവകാശ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്നും ബെഞ്ച് അറിയിച്ചു.

WATCH THIS VIDEO: