[share]

[] തിരുവന്തപുരം: ചെറുകിട ഇടത്തരം വ്യവസായ സംരഭകരുടെ ഉല്‍പന്നങ്ങള്‍ സ്വീകരിക്കുന്നതില്‍ സപ്ലൈകോയ്ക്ക് പുനരാലോചന. വന്‍കിട കമ്പനികള്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് സപ്ലൈകോയുടെ പുതിയ നിലപാട്.

വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ 16 ശതമാനം മാര്‍ജിനില്‍ സ്വീകരിക്കാന്‍ തയ്യാറാകുന്ന സപ്ലൈകോ ചെറുകിട ഉല്‍പാദകരുടെ ഉല്‍പന്നങ്ങള്‍ 30 മുതല്‍ 32 ശതമാനം വരെ വില കുറച്ചേ സ്വീകരിക്കൂ എന്ന പിടിവാശിയിലാണ്.

സപ്ലൈകോയുടെ ഈ ചിറ്റമ്മ നയം മൂലം 1500ഓളം വരുന്ന ചെറുകിട സംരഭകര്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. ബാങ്ക് വായ്പകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്ക് 32  ശതമാനം വിലകുറക്കേണ്ടി വന്നാല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

ധാന്യപൊടികളടക്കം 200ഓളം ഉല്‍പന്നങ്ങളാണ് ചെറുകിട വ്യവയായകര്‍ വിതരണം ചെയ്തുവരുന്നത്. വന്‍കിട സംരംഭകരെ സഹായിക്കുവാനാണ് തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ചെറുകിട സംരംഭകര്‍ ആരോപിക്കുന്നു.

വിഷുവിന് മുന്നോടിയായി സപ്ലൈകോ സ്വീകരിച്ചിരിക്കുന്ന ഈ നിലപാട് സ്ത്രീകളടക്കമുള്ള ചെറുകിടക്കാരുടെ വിഷു വിപണി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.