[]തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിയാ ഹരജി ഡിവിഷന്‍ ബെഞ്ചിന്. പുന:പരിശോധനാ ഹരജിയില്‍ പ്രധാന നിയമപ്രശ്‌നമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയ സംഭവത്തില്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

ഈ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയത്.

സൂര്യനെല്ലി കേസില്‍നിന്ന് പി.ജെ. കുര്യനെ ഒഴിവാക്കുന്നതിനുമുമ്പ് ഇരയുടെ വാദം കേള്‍ക്കേണ്ടിയിരുന്നെന്ന് ഹൈകോടതി നേരത്തെ തന്നെ പറഞ്ഞിരുന്നു.

എന്നാല്‍, 2007ലുണ്ടായ വിധിക്കെതിരെ ഇതുവരെ പെണ്‍കുട്ടി കോടതിയെ സമീപിക്കാതിരുന്നതെന്തുകൊണ്ടെന്നും ജസ്റ്റിസ് പി. ഭവദാസന്‍ ചോദിച്ചിരുന്നു.

സൂര്യനെല്ലി കേസില്‍ വിധിയുണ്ടായത് തന്നെ കക്ഷിചേര്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ഹൈകോടതിയെ സമീപിച്ചത്. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നും തന്റെ ഭാഗം കൂടി കേട്ട ശേഷമേ അന്തിമ വിധി പുറപ്പെടുവിക്കാവൂ എന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

താനടക്കം പലരും പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതിയെ സമീപിക്കുമ്പോള്‍ 2007ലെ വിധി ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ തള്ളുന്നതെന്നും താന്‍ കക്ഷിയാകാത്ത കേസിലെ വിധി തനിക്ക് ബാധകമല്ലാത്തതിനാല്‍ 2007ലെ വിധി പുന:പരിശോധിക്കണമെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.