to sooraj
തിരുവനന്തപുരം: കളമശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി.ബി.ഐ തീരുമാനിച്ചു. പോളിഗ്രാഫും നാര്‍ക്കോ അനാലിസിസ് ടെസ്റ്റുമാണ് നടത്തുക. നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കൊണ്ട് സൂരജ് ഇന്ന് രാവിലെ കൊച്ചിയിലുള്ള സി.ബി.ഐ ഓഫീസിലെത്തി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് നേരത്തെ എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥരാണ്  അപേക്ഷ നല്‍കേണ്ടതെന്നും പരിശോധന നടത്തപ്പെടേണ്ട വ്യക്തിയല്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂരജിന്റെ അപേക്ഷ തള്ളുകയായിരുന്നു.

ഇനി കോടതിയെ അറിയിച്ച ശേഷമാകും സൂരജിനെ നുണപരിശോധനയ്്ക്ക് വിധേയനാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. അതേ സമയം കേസില്‍ സൂരജിനെ പ്രതി ചേര്‍ക്കുമെന്നാണ് സൂചനകള്‍. അതിനിടെ കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 11 വിധി പറയും.