ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി അവന് തിരിച്ചടിയാകും: സഞ്ജയ് മഞ്ജരേക്കര്‍
Sports News
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി അവന് തിരിച്ചടിയാകും: സഞ്ജയ് മഞ്ജരേക്കര്‍
ആദർശ് എം.കെ.
Sunday, 16th August 2026, 1:59 pm

 

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഇടംകയ്യന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍.

ഗല്ലെയില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റ സായ് സുദര്‍ശന് പകരം മൂന്നാം നമ്പറിലിറങ്ങിയ പടിക്കല്‍ രണ്ടാം ദിവസം മത്സരം ലഞ്ചിന് പിരിയുമ്പോള്‍ 178 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സറുമടക്കം 131* റണ്‍സ് നേടി ബാറ്റിങ് തുടരുകയാണ്.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

‘ഏഷ്യന്‍ സാഹചര്യങ്ങളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്ക് ലഭിച്ച ദൈവത്തിന്റെ വരമാണ്. ക്രീസ് കൃത്യമായി ഉപയോഗിച്ച് ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും സ്പിന്നിനെ നേരിടാനുള്ള അദ്ദേഹത്തിന്റെ സാങ്കേതിക മികവ് എടുത്തുപറയേണ്ടതാണ്.

‘കാല്‍വിരലിന് പരിക്കേറ്റ സായ് സുദര്‍ശന്‍ സുഖം പ്രാപിച്ച് തിരിച്ചെത്തിയാലും മൂന്നാം നമ്പറില്‍ പടിക്കല്‍ തന്നെ തുടരണം. നിലവില്‍ പടിക്കല്‍ കാണിച്ച മികവ് കാരണം സായ് സുദര്‍ശന് തിരിച്ചടി നേരിടേണ്ടി വരും. സാങ്കേതികമായി സ്പിന്നിനെതിരെ പടിക്കലിനാണ് കൂടുതല്‍ മികവുള്ളത്,’ അദ്ദേഹം പറഞ്ഞു.

മൂന്നാം നമ്പറില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ സെഞ്ച്വറി നേടാന്‍ 20 ടെസ്റ്റുകളോളം കാത്തിരിക്കേണ്ടി വന്ന ഘട്ടത്തിലാണ് പടിക്കലിന്റെ ഈ സെഞ്ച്വറിയെന്നതും ശ്രദ്ധേയമാണ്.

32 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 16 റണ്‍സടിച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതിനോടകം നഷ്ടമായത്. യശസ്വി ജെയ്‌സ്വാള്‍ റണ്‍ ഔട്ടായപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ക്യാപ്റ്റനെ പുറത്താക്കിയത്.

36 പന്തില്‍ 27 റണ്‍സുമായി റിഷബ് പന്താണ് പടിക്കലിന് കൂട്ടായി ക്രീസിലുള്ളത്.

മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ റിട്ടയര്‍ഡ് ഹര്‍ട്ടായാണ് വൈസ് ക്യാപ്റ്റന്‍ മടങ്ങിയത്. 162 പന്തില്‍ 77 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു താരത്തിന്റെ മടക്കം.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്‌വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രഭാത് ജയസൂര്യ, ലാഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

 

Content Highlight: Sanjay Manjrekar says Devdutt Padikkal’s century will be a setback for Sai Sudharsan.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.