ട്രിപ്പോളി: ലിബിയന്‍ മുന്‍ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ലിബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സെയ്ഫിന് ലിബിയയിലെ പ്രധാനപ്പെട്ട ഗോത്രങ്ങളുടെ പിന്തുണയുണ്ടെന്ന് ഗദ്ദാഫി കുടുംബ വക്താവ് ബാസിം അല്‍ ഹാഷിമി അല്‍ സോള്‍ ഈജിപ്ത് ടുഡേയോട് പറഞ്ഞു.

2018ല്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് യു.എന്‍ പിന്തുണയോടെ ലിബിയ ഭരിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഗദ്ദാഫി കൊല്ലപ്പെട്ടതിന് ആറു വര്‍ഷക്കാലം ലിബിയയിലെ സിന്‍ടാനില്‍ വിമതരുടെ തടവിലായിരുന്ന സെയ്ഫ് 2017ലാണ് മോചിതനായത്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സെയ്ഫിന് മോചനം ലഭിച്ചത്. 2011 നവംബറിലാണ് സെയ്ഫ് വിമതരുടെ പിടിയിലാവുന്നത്. 2015ല്‍ ലിബിയന്‍ കോടതി സെയ്ഫിന് വധശിക്ഷ പ്രഖ്യാപിച്ചിരുന്നു.

Image result for SAIF Al islam AND GADDAFI

ഗദ്ദാഫിയുടെ എട്ടുമക്കളില്‍ രണ്ടാമനാണ് നാല്‍പത്തിനാലുകാരനായ സെയ്ഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നിയമപരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. 2011ലെ ലിബിയന്‍ വിപ്ലവം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ അന്വേഷണം നടക്കുന്നുണ്ട്.

അതേ സമയം ഗോത്രവിഭാഗങ്ങളുടെ പിന്തുണ സെയ്ഫിന് കിട്ടിയത് പ്രധാനമാണ്. 2015ല്‍ ലിബിയയിലെ സ്വയം പ്രഖ്യാപിത ഗോത്രസുപ്രീം കൗണ്‍സില്‍ സെയ്ഫിനെ രാജ്യത്തിന്റെ പ്രതിനിധിയായി പ്രഖ്യാപിച്ചിരുന്നു.