പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരുടെ അതിക്രമം. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയും മാലകാണിക്കടാ എന്നാക്രോശിച്ച് അയ്യപ്പ ഭക്തരോട് അസഭ്യ വര്‍ഷവും നടത്തി. ഇവരുടെ ആക്രോശത്തില്‍ പേടിച്ചു പോയ അയ്യപ്പ ഭക്തര്‍ മാല പുറത്തെടുത്ത് കാണിക്കുകയും ഞങ്ങള്‍ അയ്യപ്പ ഭക്തരാണെന്ന് പറയുകയും ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ശബരിമല ദര്‍ശനത്തിനെത്തിന് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടയാന്‍ വേണ്ടി സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരോട് അതിക്രമം കാട്ടിയത്. തടയാന്‍ വന്ന സംഘത്തില്‍ നാല് പേര്‍ മാത്രമാണുണ്ടായത്.

Read Also : മനിതിയുടെ രണ്ടാമത്തെ സംഘത്തില്‍ മലയാളികള്‍ അടക്കം ഇരുപതോളം യുവതികള്‍; പൊലീസ് സഹായം ഉറപ്പു നല്‍കിയതായി ദളിത് ആക്ടിവിസ്റ്റ്

പിന്നാലെ വന്ന പൊലീസ് ജീപ്പിനേയും ഇവര്‍ തടഞ്ഞു നിര്‍ത്തി. “നിര്‍ത്തടാ വണ്ടി നിര്‍ത്തടാ. ഒരു വണ്ടിയും പോവൂല. ഒരു ഡ്യൂട്ടിയുമില്ല പോയിക്കോ” എന്നാണ് പൊലീസ് വണ്ടി തടഞ്ഞ ഇവര്‍ ആക്രോശിക്കുന്നത്. കൊല്ലെടാ വണ്ടി കേറ്റി കൊല്ലടാ എന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ഒടുവില്‍ ഒരു പൊലീസുകാരന്‍ പുറത്തു വന്ന് ലാത്തി വീശിയപ്പോഴാണ് ഇവര്‍ ജീപ്പിന്റെ മുന്നില്‍ നിന്ന് മാറിയത്.

അതേസമയം ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞിട്ടുണ്ട്. സന്നിധാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി എ.എച്ച്.പി നേതാവ് പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലാണ് ഇവരെ തടഞ്ഞു വെച്ചിട്ടുള്ളത്.

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രതീഷ് വിശ്വനാഥ്. ഇയാളുടെ നേതൃത്വത്തിലാണ് മനിതി സംഘത്തെ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. നേരത്തെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിനായി മനിതിയുടെ രണ്ടാം സംഘവും പമ്പയിലേക്ക് എത്തും. നിലവില്‍ 11 അംഗ സംഘം പമ്പയിലെത്തിയിട്ടുണ്ട്.

ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്നാണ് മനിതി സംഘം അറിയിച്ചിട്ടുള്ളത്. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി സെല്‍വി പറഞ്ഞു.

പൊലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി ശെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. തമിഴ്നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.