കോഴിക്കോട്: അമിത് ഷായുടെ കമന്റെ അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ച ബി.ജെ.പി നേതൃത്വത്തെ വലച്ചിരിക്കുകയാണ്. ദ വയറിന് വേണ്ടി റോഹിണി സിംഗായിരുന്നു ജയ് അമിത് ഷായുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രോഹിണി രംഗത്തെത്തിയിരിക്കുകയാണ്.

സത്യം പറയുകയാണ് തന്റെ തൊഴിലെന്നും താന്‍ വാര്‍ത്ത ചെയ്യുന്നത് ധീരയായതു കൊണ്ടല്ല, തന്റെ തൊഴില്‍ മാധ്യമ പ്രവര്‍ത്തനമായത് കൊണ്ടാണെന്നായിരുന്നു രോഹിണിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു രോഹിണി തന്റെ പ്രതികരണം അറിയിച്ചത്.

“മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എന്തുചെയ്യണമെന്ന് സ്റ്റാറ്റസ് ഇടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, എനിക്കു വേണ്ടി മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. എന്റെ പ്രഥമ ദൗത്യം സത്യം പറയുക എന്നാണ്. ഗവണ്‍മെന്റിനെ ചോദ്യം ചെയ്യുക. എന്നാണ്.” രോഹിണി പറയുന്നു.

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും രോഹിണി പറയുന്നു. 2011 ല്‍ റോബര്‍ട്ട് വദ്രായ്ക്ക് ഡി.എല്‍.എഫുമായുള്ള ബന്ധത്തെ കുറിച്ചു വാര്‍ത്ത നല്‍കിയപ്പോള്‍ ഇന്നുണ്ടായ പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടായതായി താന്‍ ഓര്‍ക്കുന്നില്ലെന്ന് രോഹിണി പറയുന്നു.

മീറ്റിംഗുകളുടെ ലൊക്കേഷന്‍ ഇരുട്ടറകള്‍ പോലുള്ള കഫേകളിലേക്ക് മാറ്റുന്നതോ, വാട്‌സ് അപ്പ, ഫേസ്‌ടൈം ഓഡിയോ സന്ദേശങ്ങള്‍ മാത്രമേ ഇപ്പോള്‍ തരാന്‍ പറ്റൂ എന്നെന്നോ അന്ന് പറയില്ലായിരുന്നുവെന്നും രോഹിണി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദ പ്രചരണവും ഇല്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.


Also Read:  മോദി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം 16,000 ഇരട്ടി വര്‍ധിച്ചു


മാധ്യമ പ്രവര്‍ത്തകരെ കീഴ്‌പ്പെടുത്താനുള്ള അധികാരമുള്ളവരുടെ മാര്‍ഗ്ഗമാണ് അപമാനിക്കലെന്നും രോഹിണി പോസ്റ്റില്‍ കുറിക്കുന്നു. “ഒരു പ്രശ്‌സതനായ ആള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, ഒളിപ്പിച്ച് വെക്കുന്നതാണ് വാര്‍ത്ത മറ്റെല്ലാം പരസ്യങ്ങളാണ്, മറ്റുള്ളവരുടെ കാര്യമെനിക്ക് അറിയില്ല, പക്ഷെ ഞാന്‍ അതു തന്നെ ചെയ്തു കൊണ്ടിരിക്കും. അതില്‍ നിന്നും ഞാന്‍ ഒരിക്കലും വ്യഥി ചലിക്കില്ല.” രോഹിണി പറയുന്നു.

തനിക്ക് ചുറ്റമുള്ള മാധ്യമ പ്രവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ വ്യക്തമാക്കുന്നു.

നേരത്തെ, നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.