ന്യൂദല്‍ഹി: കശ്മീരില്‍ സാധാരണ ജീവിതം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കുറച്ചു സമയം കൊടുക്കണമെന്ന് സുപ്രീം കോടതി. ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്‍പ്പെടെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്നാശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എഡിറ്റര്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

‘കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലാക്കണമെന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. പക്ഷേ അത് ജനങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടാവരുത്. അവിടുത്തെ സ്ഥിതിയെന്താണെന്ന് നമുക്കും അറിയില്ല. സര്‍ക്കാറിന് നമ്മള്‍ കുറച്ചു സമയം നല്‍കേണ്ടതുണ്ട്.’ എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

എത്രയും പെട്ടെന്ന് സ്ഥിതി പഴയതുപോലെയാക്കാനാണ് സര്‍ക്കാര്‍ വരെ ആഗ്രഹിക്കുന്നത്. കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലാവുന്നതുവരെ തങ്ങളും കാത്തിരിക്കാം. രണ്ടാഴ്ചയ്ക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.