തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പേരൂര്‍കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട സത്‌നം സിംഗിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. []

സത്‌നാംസിങ്ങിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി.

സത്‌നം സിങ്ങിന്റെ പിതാവ് ഹരീന്ദര്‍ കുമാര്‍ സിംഗ്, സഹോദരന്‍ കരണ്‍ദീപ് സിംഗ,് സാമൂഹ്യപ്രവര്‍ത്തക ദയാഭായി, വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായും ഇവര്‍ ചര്‍ച്ച നടത്തി. അമൃതാനന്ദമയി മഠത്തില്‍വെച്ച് സത്‌നാംസിംഗിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ ബഹളംവെച്ച സത്‌നാംസിങ്ങിന്റെ കൊലപാതകം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സത്‌നാംസിങ്ങിനെ അറസ്റ്റുചെയ്തശേഷം മാനസികവിഭ്രാന്തി കണ്ടെത്തിയതിനെ തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ്ക്കുകയായിരുന്നു. ആഗസ്ത് 6ന് സത്‌നാം കൊല്ലപ്പെട്ടു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്തനാം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍വെച്ചു നടന്ന മര്‍ദനമാണ് മരണകാരണമെന്ന് തെളിഞ്ഞു. െ്രെകം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ആറുപേരെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു.

മാനസികാരോഗ്യ കേന്ദ്രത്തിലെ ജയില്‍വാര്‍ഡന്‍ വിവേകാനന്ദന്‍, അറ്റന്‍ഡര്‍ അനില്‍ കുമാര്‍, നാല് അന്തേവാസികള്‍ എന്നിവരാണ് അന്തിമ പ്രതിപ്പട്ടികയിലുള്ളത്.