തെലങ്കാന: ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി മുസ്‌ലിം ജനപെരുപ്പമല്ല തൊഴിലില്ലായ്മയാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയമാണ് വേണ്ടതെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു, എനിക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. അതു പോലെതന്നെ പല ബി.ജെ.പി നേതാക്കള്‍ക്കും രണ്ടിലേറെ കുട്ടികളുള്ളവരുണ്ട്. മുസ്‌ലിം ജനസംഖ്യ കുറക്കണമെന്ന കാര്യത്തില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തിപോരാന്‍ ശ്രമിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. ഈ രാജ്യത്തിന്റെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്, ജനസംഖ്യയല്ല,’ ഉവൈസി പറഞ്ഞു.

ഈ രാജ്യത്ത് എത്ര യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും മോഹന്‍ഭാഗവതിനോട് ഉവൈസി ചോദിച്ചു. തെലങ്കാന മുന്‍സിപല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018ല്‍ രാജ്യത്ത് പ്രതിദിനം 36 യുവാക്കളാണ് തൊഴിലില്ലായ്മ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണ കാലത്ത് യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ നിങ്ങള്‍ക്കായിട്ടില്ല. അതു കൊണ്ടാണ് രാജ്യത്ത് രണ്ടു കുട്ടികള്‍ എന്ന നയം നടപ്പിലാക്കാന്‍ ആര്‍.എസ്.എസ് നിര്‍ബന്ധിക്കുന്നത്. രാജ്യത്തെ 60 ശതമാനം വരുന്ന ജനസംഖ്യയും 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘2018 ലെ കണക്കു പ്രകാരം തൊഴിലില്ലായ്മ മൂലം ദിവസവും 35 പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിരുന്നുവെന്നും 36 തൊഴിലെടുക്കുന്ന യുവാക്കള്‍ ആത്മഹത്യ ചെയ്തുവെന്നും പറയുന്നു,’ ഉവൈസി പറഞ്ഞു. ഇതിലൊക്കെ നിങ്ങള്‍ക്കെന്താണ് പറയാനുള്ളതെന്നും ഉവൈസി ഭാഗവതിനോടായി ചോദിച്ചു.

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പിന്തുണയുമായി പ്രചാരണം നടത്തുന്നതിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് രണ്ടു കുട്ടികളെന്ന നയം നടപ്പാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.