ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാക്ക് വിരുദ്ധ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. ബഹളംമൂലം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

നേരത്തെ ബില്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഇടത് എം.പിമാര്‍ രാജ്യസഭാ അധ്യക്ഷന് കത്ത് കൈമാറിയിരുന്നു. ഇതേ ആവശ്യവമായി ഭരണ കക്ഷിയായ ജെ.ഡി.യു രംഗത്തെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി.

Read Also : “വസ്തുതപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നു”; പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

എന്നാല്‍ സര്‍ക്കാര്‍ ഇതിനു തയാറാകാതെ വന്നതോടെ എ.ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിയിക്കുകയായിരുന്നു.

ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുപക്ഷവും രൂക്ഷമായ വാക്‌പോരാണ് നടത്തിയത്. പലവട്ടം സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഡി.എം.കെ, ഡി.എം.കെ, ഇടതു പാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവരാണ് ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നത്. പ്രതിഷേധ മുയരുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വിപ്പ് പുറപ്പെടുവിച്ചിരുന്നു.

മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ 11നെതിരേ 245 വോട്ടിനാണ് പാസാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഡി.എം.കെ അംഗ ങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.