paravur-1

കൊല്ലം:പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടര്‍ക്കെതിരെ ക്ഷേത്രം ഭാരവാഹികളുടെ മൊഴി. കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്, വെടിക്കെട്ട് നിരോധിച്ചതിനുശേഷം കലക്ടറെ കണ്ടിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ഏപ്രില്‍ 8ന് രണ്ടു മണിക്കാണ് വെടിക്കെട്ട് നിരോധിക്കുന്നത്. അന്ന് മൂന്നരയോടെയാണ് കലക്ടറെ കണ്ടത്. പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് വാങ്ങി വെടിക്കെട്ട് നടത്താനാണ് കലക്ടര്‍ അനുമതി നല്‍കിയത്. കമ്മിഷണറുടെ റിപ്പോര്‍ട്ട് വാങ്ങി ഈ വിവരം എ.ഡി.എമ്മിനെ അറിയിച്ചെന്നും ഭാരവാഹികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തെളിവിനായി കലക്ടറുടെ ചേംബറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. ദൃശ്യങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് കലക്ടര്‍ക്ക് അപേക്ഷ നല്‍കി.
അതിനിടെ,

പുറ്റിങ്ങല്‍ ദുരന്തത്തിലെ കരാറുകാരന്‍ കൃഷ്ണന്‍കുട്ടി ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. എറണാകുളം സൗത്തിലെ ലോഡ്ജില്‍ ആയിരുന്നു ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എത്തുന്നതിന് 10 മിനിറ്റ് മുന്‍പുവരെ കൃഷ്ണന്‍കുട്ടിയും ഭാര്യയും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ സംഘം എത്തിയപ്പോഴേക്കും കൃഷ്ണന്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിയുടെ ചിത്രം ലോഡ്ജ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു.