വാഷിംങ്ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമരിക്കയില്‍ ജൂത-പലസ്തീന്‍ വംശജരുടെ പ്രതിഷേധം. വൈറ്റ് ഹൗസിന് മുന്നിലും അമേരിക്കയിലെ ജൂത കൂട്ടായ്മയായ നെതുറെ കര്‍ത ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പലസ്തീന്‍ പതാകയും സയണിസത്തിനെതിരെ പ്ലക്കാര്‍ഡുകളുമുയര്‍ത്തിയ പ്രകടനക്കാര്‍ “ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ, ഫലസ്തീന് സ്വതന്ത്ര്യം” എന്ന മുദ്രാവാക്യം മുഴക്കിയതായി “മാധ്യമം” റിപ്പോര്‍ട്ടില്‍ പറയുന്നു. സയണിസ്റ്റുകളെന്ന ചെറുന്യൂനപക്ഷമല്ലാതെ പലസ്തീനിലെയോ ഇസ്രയേലിലെയോ ജൂതരൊന്നും പലസ്തീന്‍ ജനങ്ങളെ തള്ളിക്കലയുന്ന ഒരു തീരുമാനവും അംഗീകരിക്കുന്നില്ലെന്നും സ്വതന്ത്ര പലസ്തീന്‍ അവരുടെ രകൂടി ആഗ്രഹമാണെന്നും നെതുറെ കര്‍തെ നേതാവും ജൂതപുരോഹിതനുമായ യിസ്രോഎല്‍ദോവിദ് വെയ്‌സ് പറഞ്ഞു.

യുദ്ധത്തെയും അധിനിവേശത്തെയും ന്യായീകരിക്കുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബോസ്റ്റണിലെ ജൂതസമൂഹത്തിനിടയില്‍ നിന്നും പ്രതിഷേധമുയര്‍ന്നതായി ദ ബോസ്റ്റണ്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധത്തിന്റെ ഭാഗമായി ക്യാപിറ്റോള്‍ ഹില്ലില്‍ നടക്കേണ്ട ക്രിസ്തുമസ് വിരുന്നില്‍ നിന്ന് പല്‌സതീന്‍ പ്രതിനിധി സംഘം വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികളടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നാണ് പലസതീന്‍ പ്രതിനിധി സംഘം വിട്ടുനില്‍ക്കുന്നത്.

പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ യൂസഫ് മുനായ്യര്‍, അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രമിനേഷന്‍ കമ്മിറ്റി അടക്കമുള്ളവയും രംഗത്ത് വന്നിട്ടുണ്ട്.

്അതേ സമയം അമേരിക്കന്‍ തീരുമാനത്തിനെതിരെ വെസ്റ്റ്ബാങ്കിലും ഗാസയിലും നടന്ന പ്രതിഷധത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്യുപൈഡ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയുമായുണ്ടായ ഏറ്റമുട്ടലില്‍ 50 പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയുടെ തീരുമാനത്തിനെതിരെ ഹമാസ് കഴിഞ്ഞ ദിവസം “ഇന്‍തിഫാദ” (mass uprising) /യ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.