മുംബൈ: വജ്ര വ്യാപാരി നീരവ് മോദിയുടെ 12,600 കോടി രൂപയുടെ വായ്പ തട്ടിപ്പിനു പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു മറ്റൊരു തട്ടിപ്പ് വാര്‍ത്തയും പുറത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയിലാണ് സമാനമായ തട്ടിപ്പ് നടന്നിരിക്കുന്നത്.

ചന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഒമ്പത് കോടിയുടെ വായ്പ തട്ടിപ്പാണ് നടത്തിയത്. സംഭവത്തില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കേസെടുത്തതിനെത്തുടര്‍ന്ന് ചന്ദ്രി കമ്പനിയുടെ പ്രമോട്ടര്‍മാരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യപത്രത്തില്‍ നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് വായ്പ തുക തിരിച്ചു നല്‍കാമെന്ന് പി.എന്‍.ബി അറിയിച്ചിരുന്നു.

എന്നാല്‍, ഈ ബാങ്കുകളുടെ ഭാഗത്തു നിന്ന് വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പി.എന്‍.ബിക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചാല്‍ പണം നല്‍കുമെന്നാണ് പി.എന്‍.ബി അധികൃതര്‍ അറിയിച്ചത്.