കൊളംബോ: പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയില്‍. 250 ലധികം പേര്‍ കൊല്ലപ്പെടാനിടയായ ശ്രീലങ്കന്‍ സ്‌ഫോടനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്സെ, ടി.എന്‍.എ നേതാവ് ആര്‍. സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും.

ശ്രീലങ്കയിലെ ഭീകരാക്രമണം നടന്ന പള്ളി മോദി സന്ദര്‍ശിക്കും. ശക്തമായ സുരക്ഷയും ഗതാഗത നിയന്ത്രണവും ഇന്ന് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015, 2017 എന്നീ വര്‍ഷങ്ങളിലും മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.

മോദി ഇന്നലെ മാലീദ്വീപില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.2018 നവംബറിലാണ് മോദി നേരത്തെ മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയത്.

മോദി ഇന്നലെ ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്ന് കാട്ടണമെന്നും മോദി ആവശ്യപ്പെട്ടു.

സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ മോദി ഏറ്റുവാങ്ങി.