pinaray
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിന്റെ രാജിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചാല്‍ പഴയ കൗണ്‍സിലിന് പകരം പുതിയ കൗണ്‍സില്‍ വരും. അസഹിഷ്ണുതയ്ക്ക് ഇരയായോ എന്ന് അഞ്ജുവിനോട് തന്നെ ചോദിയ്ക്കാനും പിണറായി പറഞ്ഞു.

അഴിമതികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് അഞ്ജു രാജിവെച്ചതെന്നായിരുന്നു കായിക മന്ത്രി ഇ.പി ജയരാജന്റെ അഭിപ്രായം. എന്നാല്‍ അഞ്ജു രാജി വെക്കാനിടയായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഞ്ജുവിനെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കുറ്റപ്പെടുത്തി.

അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കനടക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. അഞ്ജു എന്ന കായികപ്രതിഭയെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖപ്രസംഗം എഴുതുന്ന സ്ഥിതിവരെ ഉണ്ടായി.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ കായികതാരങ്ങളും മുന്‍കാല ഭാരവാഹികളും കായികമന്ത്രി എന്ന നിലയില്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു.

കായിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ കായികപ്രേമികള്‍ തള്ളിക്കളയണമെന്നും അഴിമതിക്കെതിരായ നിലപാടില്‍ കായികലോകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നതായും ഇ.പി ജയരാജന്‍ പറഞ്ഞു.