കൊച്ചി: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുത ആക്രമണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ
“ഭഗവത് ഗീതയും കുറെ മുലകളും” ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്നത്തെ പല എഴുത്തുകാരുടെയും എഴുത്തുകള്‍ അങ്ങനെ ആയിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരില്‍ നിന്ന് പുതിയ സമൂഹം ഊര്‍ജം പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കണം. അത്തരത്തിലുള്ള പ്രതിരോധത്തിന്റെ തുടക്കമാണ് വനിതാ മതിലിലൂടെ കണ്ടത്. വനിത മതിലിന് കേരളം വലിയ പിന്തുണ നല്‍കി. അതിനെതിരെ ഒരു പാട് എതിര്‍ശബ്ദം ഉയര്‍ന്നു. എതിര്‍ശബ്ദങ്ങളെ ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.