കോഴിക്കോട്: ശബരിമല സന്നിധാനത്ത് ഇന്നലെ അറസ്റ്റിലായത് ഭക്തരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍.എസ്.എസ് സംഘമെത്തിയെന്നും ഇവരുടെ പദവികള്‍ പുറത്തുവരുന്നുണ്ടെന്നും കോഴിക്കോട്ട് നടന്ന കേരള പത്രപ്രവര്‍ത്തക സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഭക്തരെ അറസ്റ്റു ചെയ്തു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത് ശരിയാണോയെന്ന് പരിശോധിക്കണം. മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയവരാണ് ഇവര്‍. കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാന്‍ വരുന്നവര്‍ക്കൊപ്പം മാധ്യമങ്ങള്‍ നില്‍ക്കരുത്.

വാര്‍ത്തകള്‍ എന്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചിന്തിക്കണം. കുഴപ്പമുണ്ടാക്കുന്നവര്‍ക്കൊപ്പമോ സാധാരണഭക്തര്‍ക്കൊപ്പമാണോ എന്ന് നോക്കണമെന്നും പിണറായി പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയോ ആശയക്കുഴപ്പമോ ഇല്ല. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്റെ വിശ്വാസം മാത്രമേ നിങ്ങള്‍ക്കും പാടുള്ളൂ എന്ന് ശഠിച്ചാല്‍ എങ്ങനെയിരിക്കും. മതനിരപേക്ഷതയ്ക്ക് പിന്നെ എന്താണ് അര്‍ത്ഥം. എനിക്കുള്ള വിശ്വാസമേ മറ്റുള്ളവര്‍ക്കും പാടുള്ളൂവെന്ന് പറയുന്നത് ശരിയാണോ?

വാര്‍ത്ത വാര്‍ത്തയായി കൊടുക്കല്‍ മാത്രമല്ല. ഇതിന്റെ പിന്നിലുള്ള ഉദ്ദേശവും സന്ദേശവും പ്രധാനമാണ്. ശബരിമലയില്‍ ഇന്നലെ സന്നിധാനത്ത് ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് വാര്‍ത്ത കണ്ടു. അത് ബോധപൂര്‍വം കൊടുക്കാന്‍ പറ്റുന്ന ഒരു രീതിയാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ആര്‍.എസ്.എസ് -ബി.ജെ.പി സംഘത്തിന്റെ ഭാഗമായി ചിലര്‍ അവിടെ എത്തിയിരുന്നു.

ഉദ്ദേശം സന്നിധാനം സംഘര്‍ഷഭരിതമാക്കുക. സന്നിധാനത്ത് എത്തിപ്പെടുന്ന അയ്യപ്പഭകതര്‍ക്ക് സമാധാനത്തോടെ ശാന്തിയോടെ ദര്‍ശനം നടത്താന്‍ കഴിയണം. അതിന്റെ ഭാഗമായി കുഴപ്പം കാണിക്കാന്‍ തയ്യാറായി വരുന്നവര്‍ അത് കാണിക്കും. ചിത്തിര ആട്ട വിശേഷ ഘട്ടത്തിലും മലയാളമാസം 1 മുതല്‍ 5 വരെയും അവിടെ നടന്ന സംഭവങ്ങള്‍ ഉണ്ടല്ലോ?

ആരാണ് കുഴപ്പങ്ങള്‍ കാണിക്കുന്നത് എന്നും സഹൂഹത്തിന് അറിയാം. സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കണമെന്ന് എല്ലാവരും താത്പര്യമുണ്ട്. കുഴപ്പം കാണിക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന് കൂട്ടുനില്‍ക്കാന്‍ പറ്റുമോ സംഘര്‍ഷഭരിതമായ സ്ഥലമായി സന്നിധാനത്തെ മാറ്റാന്‍ പറ്റുമോ സാധാരണ ഭക്തരെയാണ് അറസ്റ്റ് ചെയ്തത് എന്ന് പറയുന്നു. ഒരു ജില്ലയ്ക്ക് പ്രത്യേക ചുമതല കൊടുത്ത് അവരെ അങ്ങോട്ട് പ്രവേശിപ്പിച്ചതല്ലേ, അത് എന്തിനാണ് കുഴപ്പം കാണിക്കാന്‍ തയ്യാറായി വരുന്നവരുടെ കൂടെയാണോ വിശ്വാസികളുടെ കൂടെയാണോ എന്ന് നമ്മള്‍ കാണേണ്ടതാണ്.

ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തോ പിടിവാശി കാണിക്കുന്നു എന്നാണ് പ്രചരണം. സര്‍ക്കാര്‍ ഒരു പിടിവാശിയും കാണിക്കുന്നില്ല. രാജ്യത്തെ പരമോന്നത നീതി പീഠം ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അനുസരിക്കുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ

സര്‍ക്കാര്‍ എന്ന നിലയ്ക്ക് കോടതിയുടെ നിര്‍ദേശം അനുസരിക്കണം. നാളെ കോടതി മാറ്റിപ്പറഞ്ഞാല്‍ അതിന്റെ കൂടെ നില്‍ക്കും. ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് അത് മാത്രമേ നിലനില്‍ക്കൂ. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ആക്ഷേപം ഉന്നയിച്ചതുകാണ്ട് കാര്യമല്ലേ

കോടതിവിധിയുടെ പ്രാധാന്യം ജനങ്ങളുടെ മുന്നില്‍ ശരിയായി അവതരിപ്പിക്കേണ്ടതല്ലേ, വിശ്വാസികളുടെ ഒപ്പമാണ് സര്‍ക്കാര്‍. നമ്മുടെ നാടിനെ ഇതിന്റെ പേരില്‍ കലാപമഭൂമിയാക്കാന്‍ നോക്കുമ്പോള്‍ മതനിരപേക്ഷ ഭൂമായാക്കി നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. -പിണറായി ആവശ്യപ്പെട്ടു.