തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. നെയ്യാറ്റിന്‍കര സ്വദേശി ഷിനോജിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം പോക്‌സോ കോടതി നാളെ ശിക്ഷ വിധിക്കും. വീട്ടിലെത്തി ചികിത്സിക്കുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്ന ഷിനോജ് വീട്ടിലെത്തി കുട്ടിയെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇയാള്‍ വീട്ടിലെത്തിയതും ലൈംഗികമായി പീഡിപ്പിച്ചതും. രണ്ടാമതൊരാളുടെ സഹായം കൂടാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത പെണ്‍കുട്ടിയെയാണ് ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചത്.

തുടര്‍ന്ന് സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് പീഡനവിവരം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്‌സോ കോടതിയുടെ നടപടി.

Content Highlight: Physiotherapist found guilty of assaulting differently-abled girl