എസ്.എന്‍. സ്വാമി തിരക്കഥയൊരുക്കി പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്‍ണിവല്‍. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഒരു കാര്‍ണിവലിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്.

ചിത്രത്തില്‍ ഭരതനെന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തിയത്. പാര്‍വതിയായിരുന്നു ഗൗരിയെന്ന കഥാപാത്രമായെത്തിയത്. മമ്മൂട്ടിക്കും പാര്‍വതിക്കും പുറമെ സുകുമാരന്‍, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് പാര്‍വതി.

‘കാര്‍ണിവല്‍ എന്ന സിനിമയുടെ കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്ന ഒരു കാര്യമുണ്ട്. അന്ന് ഒരു ഗ്രൗണ്ടില്‍ ഷൂട്ട് നടക്കുകയാണ്. മമ്മൂക്കയാണ് ജീപ്പ് ഡ്രൈവ് ചെയ്യുന്നത്. ഇന്നത്തെ പോലെ അന്ന് സീറ്റ് ബെല്‍റ്റ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഞാന്‍ വളരെ കാഷ്വലായിട്ട് പുള്ളിയുടെ അടുത്ത് ഫ്രന്റ് സീറ്റില്‍ ഇരിക്കുകയാണ്. മമ്മൂക്കയുടെ പ്രസന്റ്‌സ് ഓഫ് മൈന്‍ഡിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. എന്തോ ഒരു ആവശ്യത്തിന് മമ്മൂക്ക ജീപ്പ് സഡന്‍ ബ്രേക്കിട്ടു. മമ്മൂക്ക ആദ്യം ആലോചിച്ചത്, ഞാന്‍ അവിടെ ഇരിക്കുന്നത് കാരണം എന്തായാലും എവിടെയെങ്കിലും ഇടിക്കും എന്നുള്ളതാണ്.

സഡന്‍ ബ്രേക്ക് ഇട്ടതും മമ്മൂക്ക ആദ്യം ചെയ്തത് എന്നെ കൈ വെച്ച് തടുത്തു എന്നുള്ളതാണ്. അതായത് എന്നെ കൈ വെച്ച് തടുത്തിട്ടാണ് മമ്മൂക്ക സഡന്‍ ബ്രേക്കിട്ടത്. ഇല്ലെങ്കില്‍ ഞാന്‍ പോയി കണ്ണാടിയില്‍ ഇടിച്ചേനെ. അത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ഞാന്‍ മമ്മൂക്കയോട് ആ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല,’ പാര്‍വതി പറഞ്ഞു.


Content Highlight: Parvathy Talks About Mammootty And Carnivel Movie