[share]

[]കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സി.പി.ഐ.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട കുന്നുമക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന സമിതി അംഗം എം.വി ജയരാജനും ജയിലില്‍ സന്ദര്‍ശിച്ചു.

ഇന്നു രാവിലെയാണ് ഇവര്‍ സന്ദര്‍ശനം നടത്തിയത്. ജെയിംസ് മാത്യൂ എം.എല്‍.എയും ഇവരോടൊപ്പം ഉണ്ടായിരു്ന്നു.

പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് ജയിലില്‍ എത്തിയതെന്ന് പി ജയരാജന്‍ പ്രതികരിച്ചു. തീരുമാനം അംഗീകരിക്കുന്നതായും പാര്‍ട്ടി അനുഭാവിയായി തുടരുമെന്ന് രാമചന്ദ്രന്‍ അറിയിച്ചതായി ജയരാജന്‍ പറഞ്ഞു.

ഏകദേശം അരമണിക്കൂര്‍ നേതാക്കള്‍ രാമചന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി.

കെ.സി രാമചന്ദ്രനുള്ള കരാര്‍ ജോലികള്‍ ടി.പി ചന്ദ്രശേഖരന്‍ മുടക്കിയിരുന്നെന്നും അതുമൂലമുള്ള വ്യക്തി വിരോധത്താല്‍ രാമചന്ദ്രന്‍ ടി.പിയെ കൊലപ്പെടുത്തകയാണെന്നും കാണിച്ച് സി.പി.ഐ.എം ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

നേരത്തെ ഫെബ്രുവരി ഒന്നിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രാമചന്ദ്രനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. എം.വി ജയരാജനും എ.എന്‍ ഷംസീറും വ്യത്യസ്ത ദിവസങ്ങളില്‍ രാമചന്ദ്രനെ കാണാന്‍ ജയിലിലെത്തി പാര്‍ട്ടി നടപടിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു.