നെല്‍സണ്‍ ദിലിപ് കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായി എത്തിയ ജയിലര്‍ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തില്‍ അഥിതി വേഷത്തില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവ രാജ് കുമാറും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് അങ്ങനെ ഒരു നടന്‍ എന്തുകൊണ്ട് അഥിതി വേഷത്തില്‍ എത്തിയില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നെല്‍സണ്‍.

തെലുങ്കില്‍ നിന്ന് ബാല്ലയ്യയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് വേണ്ടി ചിന്തിച്ച കഥാപാത്രം അത്ര ഇമ്പാക്ട് ഇല്ലാതെ പോയി എന്നും നെല്‍സണ്‍ പറയുന്നു. അതിലനാണ് ബാലയ്യയെ ഒഴിവാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘തെലുങ്കില്‍ നിന്ന് ജയിലറില്‍ ബാലകൃഷ്ണ സാറിനെ ഉള്‍പ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഒരു ഡെഡ്ലി പോലിസുകാരന്റെ വേഷമാണ് ഞാന്‍ അദ്ദേഹത്തിനായി ചിന്തിച്ചത്. പക്ഷെ ആ കഥാപാത്രത്തിനെ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ആ ചിന്ത ഉപേക്ഷിക്കുകയായിരുന്നു,’ നെല്‍സണ്‍ പറയുന്നു.


ജയിലറില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്നും അങ്ങനെ ചിന്തിച്ചപ്പോള്‍ ബാലയ്യക്ക് വേണ്ടി ചിന്തിച്ച കഥാപാത്രത്തിന് ഇമ്പാക്ട് ഇല്ലായിരുന്നുവെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജയിലര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി ചെയ്യാന്‍ ഉദ്ദേശം ഇല്ലായിരുന്നുവെന്നും കൃത്യമായി വേണ്ടി വന്നിട്ടുള്ള കഥാപാത്രങ്ങളെയാണ് സിനിമയിലേക്ക് കണ്ടെത്തിയതെന്നും
നെല്‍സണ്‍ പറയുന്നുണ്ട്.

ജയിലറിന്റെ റിലീസിന് ശേഷം സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം ജയിലര്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

തമന്ന, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Nelson saying that there was a plan to commit Balayyah for a powerful Cameo in Jailer movie