[]ന്യൂദല്‍ഹി: ബ്രിട്ടീഷ് മാതൃകയില്‍ ഇന്ത്യയിലും ഇസ്‌ലാമിക് ബാങ്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍ കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദേശം സമര്‍പ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രി റഹ്മാന്‍ ഖാനാണ്  ഇക്കാര്യം അറിയിച്ചത്.

ഇസലാം മതാചാര പ്രകാരം പലിശ നിശിദ്ധമായതിനാല്‍ വലിയൊരു ഭാഗം മുസ്‌ലീങ്ങളും ബാങ്ക് ഇടപാടുകളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് റഹ്മാന്‍ ഖാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ബ്രിട്ടനുള്‍പ്പെടെ75 രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ് അംഗീകരിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.[]

ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷമാണ് റഹ്മാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ 20 കോടി മുസ് ലീങ്ങളില്‍ 70 ശതമാനത്തോളം പേര്‍ ബാങ്കിങ് ഇടപാടുകള്‍ക്ക് പുറത്താണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറേയും ഉദ്യോഗസ്ഥരേയും കണ്ട് വിശദമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ബാങ്കിങ് രീതികളില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ബ്രിട്ടീഷ് മാതൃക പിന്തുടരാന്‍ പ്രയാസമില്ലെന്നും റഹ്മാന്‍ ഖാന്‍ പറഞ്ഞു.

ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആവശ്യം ആര്‍.ബി.ഐ ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് ബാങ്കിങ്ങിനായി ചില ഭേദഗതികള്‍ കൊണ്ടുവരേണ്ടതാണെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

ഇസ്‌ലാമിക് ബാങ്കിങ് വേണമെന്ന് ആവശ്യപ്പെടുകയല്ലാതെ സ്വീകാര്യമായ ഒരു പദ്ധതി നിര്‍ദേശിക്കാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കഴിയാത്തതിനാലാണ് ധനമന്ത്രാലയത്തിന് മുന്നില്‍ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് റഹ്മാന്‍ ഖാന്‍ അറിയിച്ചു.