പത്തനംതിട്ട: അടിയന്തിരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയേക്കാള്‍ ദുരിതമാണ് ബി.ജെ.പി ഭരണം നല്‍കുന്നതെന്ന് സേഷ്യലിസ്റ്റ് നേതാവ് എം.പി.വീരേന്ദ്രകുമാര്‍ എം.പി. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെയും മറ്റുള്ളവരെയും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്.
ട്വിറ്ററിലൂടെയല്ല, ഭരണസംവിധാനങ്ങളിലൂടെയാണ് ജനങ്ങളോട് സംവദിക്കേണ്ടതെന്നും അല്ലാതെ നടത്തുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷത്തെ അംഗീകരിക്കുന്നില്ല. ചര്‍ച്ചകള്‍ ഇല്ലാതെ പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസ്സാക്കുന്നു. കേന്ദ്രസര്‍ക്കാരിന് എന്തും ചെയ്യാവുന്ന അവസ്ഥയാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. ഇതിനെയൊക്കെ എതിര്‍ക്കേണ്ടവര്‍പോലും മൗനത്തിലാണ്.ദല്‍ഹിയില്‍ ആരാണ് പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ്. പ്രതിപക്ഷം വിഘടിച്ച് നില്‍ക്കുകയാണ്’ എന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന നേതൃക്യാപിന്റെ ഉദ്ഘാടന ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.