ന്യൂദല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസയെ ദല്‍ഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നജീബിനെ കാണാതായിട്ട ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊലീസിനു ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ ദല്‍ഹി ഹൈക്കോടതിയ്ക്ക് സമീപം സമരം ചെയ്യവേയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്തത്.
ഫാത്തിമ നഫീസയെ കൂടാതെ 30 ഓളം പേരെയും പൊലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. ദല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നതിന്റെ ഇടയിലാണ് പൊലീസിന്റെ ബലപ്രയോഗം.
നേരത്തെ നജീബ് കേസന്വേഷിക്കുന്ന സി.ബി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു. കേസ് അന്വേഷിക്കുന്നതില്‍ സി.ബി.ഐക്ക് താത്പര്യം നഷ്ടപ്പെട്ടുവെന്നും സി.ബി.ഐ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഗണിച്ച് ജസ്റ്റിസുമാരായ ജി.എസ് സിസ്താനി ചന്ദ്രശേഖര്‍ എന്നിവരടങ്ങിയെ ബെഞ്ചായിരുന്നു വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞത്. ” നജീബിന്റെ മാതാവുള്‍പ്പെടെ 35 ഓളം പേര്‍ കസ്റ്റഡിയിലാണെന്ന്” പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ബി.കെ സിങ്ങ് പറഞ്ഞു. വ്യത്യസ്ഥ സ്റ്റേഷനുകളിലായാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിട്ടുള്ളത്. നജീബിന്റെ മാതാവ് ഫാത്തിമ തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ്. വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍പേരെയും ബാരകാംബ റോഡ് പോലീസ് സ്‌റ്റേഷനിലാണ് ത്തെിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെയും മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഫാത്തിമ നഫീസയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനായിരുന്നു ദല്‍ഹിയില്‍ സമരം ചെയ്യുന്നതിനിടെ ഫാത്തിമ നഫീസയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചത്. ഇതേ രീതിയിലായിരുന്നു പൊലീസിന്റെ ഇന്നത്തെയും നടപടി.
