കഴിഞ്ഞ ജൂണിലാണ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് റാമോസ് ഫ്രീ ഏജന്റായി ഇറങ്ങിയത്. പാരീസിയന്‍സിനൊപ്പം രണ്ട് സീസണ്‍ ചെലവഴിച്ച റാമോസ് സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ക്ലബ്ബ് വിട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും റാമോസ് ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

എന്നാല്‍ താരം തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തന്നെ മടങ്ങി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്പാനിഷ് ക്ലബ്ബുമായി കരാര്‍ ഒപ്പിടാന്‍ റാമോസ് സെവിയ്യയിലെത്തിയെന്നും തിങ്കളാഴ്ച ക്ലബ്ബുമായി സൈനിങ് നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പി.എസ്.ജിയില്‍ റാമോസിന്റെ സഹതാരമായിരുന്ന ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സമൂഹ മാധ്യമത്തിലൂടെ താരത്തിന് ആശംസ സന്ദേശമറിയിച്ചത് ശ്രദ്ധ നേടുകയാണിപ്പോള്‍. രാജാവ് തിരിച്ചെത്തിയെന്നും തന്റെ സുഹൃത്തിന് ആശംസകള്‍ നേരുന്നു എന്നുമായിരുന്നു എംബാപ്പെ കുറിച്ചത്.

സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന റാമോസ് 2005ലാണ് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നത്. 2021 വരെ റയലിന്റെ സെന്റര്‍ ബാക്ക് നിര ഭരിച്ചത് റാമോസ് ആയിരുന്നു. റയലുമായി 16 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് താരം പി.എസ്.ജിയിലെത്തിയത്. 18 വര്‍ഷത്തിന് ശേഷമാണ് പഴയ തട്ടകമായ സെവിയ്യയിലേക്ക് റാമോസ് എത്തുന്നത്. ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറിലാണ് 37കാരനായ താരം ഒപ്പിടുന്നത്.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ എതിരാളിയായി, എം.എല്‍.എസ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചല്‍സ് എഫ്.സി റാമോസിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദും ടര്‍ക്കിഷ് ക്ലബ്ബുകളും താരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

Content Highlights: Kylian Mbappe sends messages to Sergio Ramos