ബെംഗളൂരു: മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന നാളുകളില്‍ തന്റെ മകന് സമാധാനം ഇല്ലായിരുന്നുവെന്ന് ജെ.ഡി.എസ് നേതാവും കുമാരസ്വാമിയുടെ പിതാവുമായ എച്ച്.ഡി ദേവഗൗഡ. ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതില്‍ എനിക്ക് വലിയ പ്രശ്‌നമില്ല. മുഖ്യമന്ത്രിയായതിന് ശേഷം എന്റെ മകന് യാതൊരു സമാധാനവുമില്ലായിരുന്നു. ജെ.പി ഭവനിലിരുന്ന് അദ്ദേഹം കരഞ്ഞിരുന്നതായി എനിക്കറിയാം.’

അതേസമയം കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് അയോഗ്യരാക്കിയത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി.

സ്പീക്കറെ പുറത്താക്കാന്‍ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പീക്കര്‍ അയോഗ്യരാക്കല്‍ നടപടിയിലേയ്ക്ക് നീങ്ങിയത്.

17 എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെ.ഡി.എസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ മൂന്നു പേരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു.

WATCH THIS VIDEO