തിരുവനന്തപുരം: മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി യാതൊരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി.

താന്‍ മുഖ്യമന്ത്രി പദം മോഹിച്ചിട്ടില്ലെന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും മാണി പറയുന്നു. യു.ഡി.എഫ് നൗക ഉലയാതെ മറിയാതെ നില്‍ക്കാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂവെന്നും മാണി പറഞ്ഞു.

പ്രതിച്ഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രമാണ്. അത് നിഷേധിക്കുന്നില്ലെന്നും അവര്‍ ഉത്തരവാദിത്തമുള്ള പത്രമാണെന്നും മാണി പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ എല്‍.ഡി.ഫുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ എന്റെയടുത്ത് വന്നിട്ടില്ല. ഞാന്‍ അവരുടെയടുത്ത് പോയിട്ടുമില്ല.


Dont Miss മുഖ്യമന്ത്രിയാകാന്‍ കെ.എം മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം


സുധാകരന്‍ മാന്യായ വ്യക്തിയാണ്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. എനിക്ക് അതിനെ കുറിച്ച് അറിയില്ല എന്ന് മാത്രമേ പറയുന്നുള്ളൂ. ബാര്‍ കോഴ എന്ന് പറയുന്നത് തന്നെ ഒരു കോഴയാണ്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ആരോപണങ്ങള്‍ തന്നെ ഒരു കോഴയാണെന്നും മാണി പറഞ്ഞു.

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അത് നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദമെന്നുമായിരുന്നു പ്രതിച്ഛായയില്‍ പറഞ്ഞത്.

ആറ് മാസത്തേക്ക് മുഖ്യമന്ത്രിയാക്കാമെന്ന ഓഫര്‍ ആണ് എല്‍.ഡി.എഫ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. മുഖ്യമന്ത്രിയാക്കാമെന്ന പ്രലോഭനമുുണ്ടായിട്ടും മാണി ചെറുത്ത് നിന്ന് യു.ഡി.എഫിനെ രക്ഷിക്കുകയായിരുന്നു.

മാണിയെ ന്യായീകരിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വിരോധാഭാസമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു.