ബംഗളൂരു: ഗൗരിയെ കൊന്നവനോട് ദേഷ്യമല്ല സഹതാപം മാത്രമാണെന്ന് ഗൗരിയുടെ സഹോദരി കവിത ലങ്കേഷ്. രാജ്യത്തെ നടുക്കിയ ഗൗരി വധത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്ന സെപ്തംബര്‍ 5ന് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“ഗൗരി ആരാണ് എന്ന് ചോദിച്ചിരുന്നവര്‍ ഇന്ന് അവര്‍ എന്തായിരുന്നുവെന്ന് അന്വേഷിക്കുകയാണ്. ഗൗരിയെ കൊന്നവരോട് എനിക്ക് സഹതാപം മാത്രമാണ്, അയാളുടേത് സാമ്പത്തികമായി സാധാരണ കുടുംബമാണ്. അയാളെ ഉപയോഗിച്ചവര്‍ ഇപ്പോഴും ഹിന്ദു രാഷ്ട്രം പണിയാനുള്ള തിരക്കിലാണ്. നഷ്ടം പാവപ്പെട്ട അവന്റെ കുടുംബത്തിനു മാത്രമാവും. നമുക്കയാളെ കൊല്ലാം എന്ന് മകള്‍ ചോദിക്കാറുണ്ട്, അപ്പോള്‍ പിന്നെ അവരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം. ” അവര്‍ പറയുന്നു.

Also Read:“കേസിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം; പൊലീസുകാര്‍ സുപ്രീം കോടതിയെ പഠിപ്പിക്കാന്‍ വരേണ്ട” ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി

ഗൗരി മരിച്ച ദിവസത്തെ ഓര്‍മ്മ പങ്കുവച്ച കവിത, ചെറുപ്പം മുതല്‍ ഗൗരിയില്‍ ഒരു വിപ്ലവകാരി ഉണ്ടായിരുന്നുവെന്നോര്‍ക്കുന്നു. പ്രണയത്തിലും ജോലിയിലും എല്ലാം അവരത് പ്രകടമാക്കി. ഗൗരി നിരന്തരമായി കലഹിച്ചതിന്റെ ഫലമായാണ് താന്‍ അനുഭവിച്ചിട്ടുള്ള സ്വാതന്ത്ര്യം എന്നും കവിത ഓര്‍ക്കുന്നു.

കര്‍ണാടകയിലെ ഒരു ചെറിയ ടൗണില്‍ ഒരു സത്രീ ഞാന്‍ ഗൗരി എന്നെഴുതിയ ബോഡുമായി ബസ് സ്റ്റോപ്പുകള്‍ തോറും പോയി , തമിഴ്നാട്ടില്‍ വികലാംഗനായ ഒരു സഹോദരനും ഇത് തന്നെ ചെയ്തു. ഗൗരി എന്തിനു വേണ്ടി നിലകൊണ്ടുവെന്നത് ഇവര്‍ കാണിച്ചു തരുന്നു.

താന്‍ ആളുകളുമായി ഇടപെടില്ലെന്ന് ഗൗരി എപ്പോഴും പരാതിപ്പെടുമായിരുന്നു. ഇപ്പോള്‍ അത് ചെയ്യിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും വികാരാധീനയായി കവിത പറയുന്നു.