ന്യൂദല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. കേരളത്തിനു അധിക ജലമില്ല. അധിക ജലം വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. തമിഴ്‌നാട് ആവശ്യപ്പെട്ടതിനനുസരിച്ചുള്ള വെള്ളം ലഭിക്കില്ല. 177.25 ഘന അടി ജലമാണ് തമിഴ്‌നാടിന് ലഭിക്കുക.

കര്‍ണാടകയ്ക്ക് അനുകൂലമായാണ് വിധി പുറത്തു വന്നിരിക്കുന്നത്. തമിഴ്‌നാടിന് 13 ഘന അടി വെള്ളം കുറയും. കേരളത്തിനു അധിക ജലമില്ല. കര്‍ണാടകയ്ക്ക് അനുകൂലമായ വിധി തമിഴ്‌നാട്ടില്‍ നിന്നുള്ള ഗതാഗതത്തെ ബാധിക്കുമോയെന്ന ആശങ്ക ഉടലെടുത്തിരിക്കുകയാണ്. നേരത്തെ വിധി പ്രഖ്യാപനം കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷശക്തമാക്കി.

കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരേ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞിരിക്കുന്നത്. കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസില്‍ വിധി പറയുന്നത്.

2007-ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവനുസരിച്ച് 419 ടി.എം.സി. അടി വെള്ളം തമിഴ്‌നാടിനും 270 ടി.എം.സി. അടി വെള്ളം കര്‍ണാടകത്തിനും 30 ടി.എം.സി. അടിവെള്ളം കേരളത്തിനും ലഭിക്കണം. ഈ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കാവേരി നദിയില്‍ നാല് അണക്കെട്ടുകളുണുള്ളത്. നദീതടത്തിലെ നാല് അണക്കെട്ടുകളില്‍ ശേഷിക്കുന്നത് 17 ടി.എം.സി. അടി വെള്ളം മാത്രമാണ്. പരമാവധി ജലസംഭരണശേഷി 106 ടി.എം.സി. അടിയാണെന്നും ഈ സാഹചര്യത്തില്‍ വെള്ളം നല്‍കാനാവില്ലെന്നുമായിരുന്നു കര്‍ണാടകത്തിന്റെ നിലപാട്.