ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സിനിമയാണ് കാതല്‍ ദി കോര്‍. സ്വവവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപെട്ടു. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെയും ചിത്രം നിര്‍മിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെയും ഇന്ത്യന്‍ സിനിമയിലെ പലരും പ്രശംസിച്ചിരുന്നു. ചിത്രത്തിന്റെ കഥ മമ്മൂട്ടിയെ പറഞ്ഞു കേള്‍പിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

ചിത്രത്തിന്റെ ആദ്യ നറേഷനില്‍ തന്നെ മമ്മൂട്ടി ഓക്കെ പറഞ്ഞുവെന്നും വളരെ പെട്ടെന്ന് ഉണ്ടായ സിനിമയാണ് കാതലെന്നും ജിയോ ബേബി പറഞ്ഞു. ആദര്‍ശും പോള്‍സണും ആദ്യം തനിക്ക് തന്ന സ്‌ക്രിപ്റ്റില്‍ ഒരുപാട് മാറ്റം വരുത്തിയെന്നും അതിന് ഒരുപാട് സമയമെടുത്തെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുന്ന സമയത്താണ് മമ്മൂട്ടിയോട് കഥ പറയാന്‍ പോയതെന്നും ആദര്‍ശും പോള്‍സണും മാറിമാറിയാണ് കഥ പറഞ്ഞതെന്നും ജിയോ ബേബി പറഞ്ഞു.

കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടി ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചുവെന്നും എന്തുകൊണ്ടാണ് തന്നെ കാസ്റ്റ് ചെയ്തതെന്ന് അദ്ദേഹം തന്നോട് ചോദിച്ചെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെപ്പോലൊരു ആക്ടറിനെ ഈ കഥക്ക് ആവശ്യമുണ്ടെന്നും ഈ കഥ മനസിലാക്കാന്‍ സെന്‍സിബിളായിട്ടുള്ള മനുഷ്യനായി മമ്മൂട്ടിയെയാണ് തോന്നിയതെന്ന് മറുപടി നല്‍കിയെന്നും ജിയോ ബേബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദര്‍ശും പോള്‍സണും എനിക്ക് ഈ സ്‌ക്രിപ്റ്റ് തന്ന സമയത്ത് ഇപ്പോള്‍ കാണുന്നതുപോലെയായിരുന്നില്ല. ഒരുപാട് സമയമെടുത്ത് കുറെ മാറ്റങ്ങള്‍ ഞങ്ങള്‍ വരുത്തി. മാത്യു എന്ന കഥാപാത്രമായി മമ്മൂക്കയായിരുന്നു ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത്. സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനിടയിലാണ് മമ്മൂക്കയെ കാണാന്‍ അവസരം കിട്ടുന്നത്. പുള്ളിയോട് ഫുള്‍ സ്‌ക്രീന്‍പ്ലേ ഞങ്ങള്‍ പറഞ്ഞു. ആദര്‍ശ് കുറച്ച് സീന്‍ പറയും, അതിന് ശേഷം പോള്‍സണ്‍ കുറച്ച് സീന്‍ പറയും. അങ്ങനെയാണ് കഥ മുഴുവന്‍ പറഞ്ഞത്.

കഥ കേട്ട ഉടനെ മമ്മൂക്ക ഈ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. ആ സമയം പുള്ളി ചെയ്യാനിരുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ട് മാറ്റിവെച്ചിട്ടാണ് കാതല്‍ ചെയ്യുന്നത്. കഥ കേട്ടതിന് ശേഷം പുള്ളി എന്നോട് ചോദിച്ചിരുന്നു ‘എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത്’ എന്ന്. ഈ കഥാപാത്രം ചെയ്യാന്‍ പറ്റിയ ഒരു നടന്‍ വേണം, അതുപോലെ ഈ കഥ മനസിലാക്കന്‍ സെന്‍സിബിളായിട്ടുള്ള ഒരു ഹ്യൂമന്‍ ബീയിങ് വേണം എന്ന് അദ്ദേഹത്തിന് മറുപടി നല്‍കി,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby reveals why he cast Mammootty in Kaathal