ന്യൂദല്‍ഹി: കാശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ കൂട്ടപലായനം ചെയ്യാനുള്ള പ്രധാന കാരണം ഗവര്‍ണര്‍ ജഗ്‌മോഹനാണെന്ന പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദ്ദിന്‍ സോസ്. കാശ്മീര്‍: ഗ്ലിസംസ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ദ സ്റ്റോറി ഓഫ് സ്ട്രഗിള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് വിമര്‍ശനം.

പണ്ഡിറ്റുകളുടെ പലായനം കശ്മീരിയത്ത് എന്ന ആദര്‍ശത്തെ തന്നെ നശിപ്പിച്ചു. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തപ്പോഴാണ് പലായനത്തിന് പൂര്‍ണ്ണ ഉത്തരവാദി അന്നത്തെ ഗവര്‍ണര്‍ ജഗ്‌മോഹനാണെന്ന് അറിയാന്‍ കഴിഞ്ഞത്.

1990 കളിലുണ്ടായ പലായനം തടയാന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ ഒന്നും ചെയ്തില്ല. താഴ്‌വരയിലെ ഭയാനകമായ സാഹചര്യത്തില്‍ നിന്ന് പണ്ഡിറ്റുകള്‍ സ്വയം നാടുവിട്ടതാണെന്നാണ് പലരുടെയും വാദം. അതേസമയം പണ്ഡിറ്റുകള്‍ കൂട്ടപലായനം നടത്തിയപ്പോള്‍ മുസ്‌ലിങ്ങള്‍ അതു തടയാനും ശ്രമിച്ചില്ല- സെയ്ഫുദ്ദിന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.


ALSO:മോദിയും ഗാന്ധിയും മഹാപുരുഷന്മാര്‍; പ്രധാനമന്ത്രി രാജ്യത്തിനു ലഭിച്ച വരദാനം: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 


പിന്നീട് ജഗ്‌മോഹന് രണ്ടാം തവണയും ഗവര്‍ണര്‍ സ്ഥാനം ലഭിച്ചിരുന്നു. അപ്പോഴും പണ്ഡിറ്റുകള്‍ ധാരാളമായി കാശ്മീരില്‍ നിന്ന് പലായനം ചെയ്തിരുന്നു. 1990 ജനുവരി 19 നാണ് ജഗ്‌മോഹന്‍ രണ്ടാം തവണയും ഗവര്‍ണറായത്.

പണ്ഡിറ്റുകള്‍ക്ക് ജമ്മുവിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ഒഴിഞ്ഞുപോകാന്‍ അവസരമുണ്ടാക്കിയത് ജഗ്‌മോഹനാണ്. പൊലീസ് അതിനുവേണ്ട സംരക്ഷണവും നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബലപ്രയോഗത്തിലൂടെ എല്ലാം ശരിയാക്കമെന്ന് ജഗ്‌മോഹന്‍ കരുതി. എന്നാല്‍ പിന്നീട് അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്രം സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി. കാശ്മീരില്‍ പണ്ഡിറ്റുകള്‍ പ്രതിസന്ധികള്‍ നേരിടുന്നെന്ന് ജഗ്‌മോഹന്‍ കരുതി എന്നും സോസിന്റെ പുസ്തകത്തില്‍ പറയുന്നു.

Image result for jagmohan

 

1995 ഡിസംബര്‍ നാലിന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജഗ്‌മോഹന്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സോസ് തന്റെ പുസ്തകത്തില്‍ പറയുന്നു. അതേസമയം കാശ്മീരികള്‍ക്ക് സ്വതന്ത്ര്യമാണ് വേണ്ടതെന്ന പാകിസ്ഥാന്‍ മുന്‍ഭരണാധികാരി പര്‍വേസ് മുഷാറഫിന്റെ അഭിപ്രായത്തെ സിയാഫുദ്ദിന്‍ സോസ് പിന്തുണയ്ക്കുന്നുണ്ട്.

കാശ്മീര്‍ വിഷയത്തില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തുന്ന സിയാഫുദ്ദിന്റെ പുസ്തകം ഇറങ്ങുന്നതിനു മുമ്പ് തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രസാധകരായ രൂപ പബ്ലിക്കേഷന്റെ അനുമതിയോടെ പുറത്തുവിട്ട പുസ്തകത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.