ന്യൂദൽഹി: ഇന്ത്യൻ സംഗീതസംവിധായകനായ എ.ആർ. റഹ്‌മാന്റെയും പങ്കാളി സൈറ ബാനുവിന്റെയും വേർപിരിയലിന് അദ്ദേഹത്തിന്റെ ബാൻഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയുടെ വിവാഹ മോചനവുമായി ബന്ധമില്ലെന്ന് പ്രതികരിച്ച് സൈറാ ബാനുവിന്റെ അഭിഭാഷക. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് അഭിഭാഷക വന്ദന ഷാ പറഞ്ഞു.

എ. ആര്‍. റഹ്‌മാന്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡ് അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് വരെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷായുടെ പ്രതികരണം.

സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഇരുവരും ബന്ധം അവസാനിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിനോടായിരുന്നു വന്ദന ഷായുടെ പ്രതികരണം.

എ.ആര്‍. റഹ്‌മാന്‍- സൈറാ ബാനു വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കിയിരുന്നു. വന്ദന ഷായാണ് ഇരുവരുടെയും വിവാഹമോചന വാർത്ത പുറത്തുവിട്ടത്.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ തകർച്ചയിൽ, ഞങ്ങൾ ഇതിന് അര്‍ഥം തേടുകയാണ്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്‌ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, വിവാഹമോചനവാർത്ത സ്ഥിരീകരിച്ചതിനു ശേഷം എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.

ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് ഇതെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന് പോകുന്നത് എന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണം എന്നും സൈറ ബാനു അഭ്യർഥിച്ചിരുന്നു.

ഖത്തീജ, റഹീമ, അമീൻ എന്നിവരുടെ മാതാപിതാക്കളായ എ.ആർ റഹ്‌മാനും സൈറ ബാനുവും ചൊവ്വാഴ്ച അവരുടെ അഭിഭാഷക വന്ദന ഷാ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങളുടെ വേർപിരിയൽ സ്ഥിരീകരിച്ചു.

അതേസമയം, എ ആര്‍ റഹ്‌മാന്റെ സംഘത്തിലെ അംഗമായ ബേസ് ഗിറ്റാറിസ്റ്റ് മോഹിനി ഡേ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു വിവാഹ ബന്ധം വേർപിരിയുന്നതായി അറിയിച്ചത്. ഭര്‍ത്താവും സംഗീത സംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് അവർ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.

Content Highlight: is  Mohini Dey behind AR Rahman divorce? Advocate with response