ചെന്നൈ: നിക്ഷേപം ആകര്‍ഷിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി എ.ഐ.എ.ഡി.എം.കെ.

നികുതിദായകരുടെ പണം ചെലവഴിച്ച് നടത്തിയ വിദേശയാത്രയുടെ ആവശ്യകതയാണ് പാര്‍ട്ടി ചോദ്യം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ നോയിഡ ആസ്ഥാനമായ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതായും എ.ഐ.എ.ഡി.എം.കെ പറഞ്ഞു.

തമിഴ്നാട്ടിലേക്ക് നിക്ഷേപം എത്തിക്കുന്നതിനായാണ് വിജയിയുടെ നേതൃത്വത്തിലുള്ള സംഘം യു.കെയിലെത്തിയത്.

എന്നാല്‍ ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നോയിഡ ആസ്ഥാനമായ കമ്പനിക്കായി ലണ്ടനില്‍ പോയി ധാരണാപത്രം ഒപ്പിടേണ്ടതുണ്ടായിരുന്നോയെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ ചോദിച്ചു.

യാത്രയുടെ ചെലവും ഉദ്ദേശ്യവും സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ലണ്ടന്‍ സന്ദര്‍ശനത്തിനിടെ സമ്‌വര്‍ധന മദേഴ്സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ഏകദേശം 11,000 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രം ഒപ്പുവച്ചതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പദ്ധതിയിലൂടെ സംസ്ഥാനത്ത് ഏകദേശം 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇതിനു പുറമെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ കമ്പനികളുമായി ആകെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights:Is a trip to London necessary for the Noida company’s MoU? AIADMK targets Vijay.