ടെഹ്റാൻ: ഉക്രൈനിലെ മൂന്നിടങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ സൈന്യം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ ഉക്രൈൻ ക്ഷമാപണം നടത്തിയതിനാൽ ആ പദ്ധതി ഉപേക്ഷിച്ചെന്ന് ഇറാന്റെ പരമോന്നത സൈനിക ഉപദേഷ്ടാവായ മുഹസെൻ റെസായ് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈ 25 ന് കാസ്പിയൻ കടലിൽ ഇറാനിയൻ വാണിജ്യ കപ്പലിനെ ഉക്രൈൻ ആക്രമിച്ചതായും ഒരു ക്രൂ അംഗം കൊല്ലപ്പെട്ടതായും ഇറാൻ ആരോപിച്ചതിന് ശേഷമാണ് ഈ പരാമർശം.
ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയോട് ആവശ്യപ്പെട്ടു.
“പ്രതികാര നടപടിയായി ഞങ്ങൾ ഉക്രെയ്‌നിലെ മൂന്ന് കേന്ദ്രങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് ഉക്രൈൻ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് റെസായ് പറഞ്ഞു.
ആക്രമണം മനഃപൂർവമല്ലെന്നും സ്ഥിതിഗതികൾ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉക്രൈൻ വിദേശകാര്യ മന്ത്രി ഇറാനെ അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
“ഇറാന്റെ നിയുക്ത പാതയ്ക്ക് പുറത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഒരു സമുദ്രപാതയ്ക്കും ഇറാൻ അനുവദിക്കില്ലെന്നും “നിയമവിരുദ്ധ പാത” ഉപയോഗിക്കാൻ ശ്രമിക്കുന്ന ശത്രുതാപരമായ നാവിക കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നും” റെസായി മുന്നറിയിപ്പ് നൽകി.
അടുത്തിടെ 17 ദിവസത്തെ സംഘർഷത്തിൽ ഇറാൻ, യു.എസ് സേനയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്നും ഡ്രോൺ ആക്രമണങ്ങൾ വാഷിംഗ്ടണിന്റെ സൈനിക ലക്ഷ്യങ്ങളെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലുടനീളം സംഘർഷങ്ങൾ വർദ്ധിച്ചിരുന്നു.
ഏപ്രിലിൽ യു.എസും ഇറാനും വെടിനിർത്തലിന് സമ്മതിക്കുകയും തുടർന്ന് ജൂണിൽ പാകിസ്ഥാൻ മധ്യസ്ഥതയിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
സൈനിക സംഘർഷം അവസാനിപ്പിക്കാനും ശാശ്വത സമാധാന കരാറിലെത്താനും ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ മാസം യു.എസും ഇറാനും ഏകദേശം രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നടത്തിയതോടെ കരാർ തകർന്നു.
Content Highlight: Iran canceled plans to strike 3 sites in Ukraine after Kyiv ‘apology’: Top Iranian military adviser
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.