ന്യൂദൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർപട്ടിക പുതുക്കലിനെതിരെ പ്രതിപക്ഷ പാർട്ടികൾ ദേശീയതലത്തിൽ യോജിച്ച നിലപാടെടുക്കണമെന്ന് സി.പി.ഐ.(എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു.

ആഗസ്റ്റ് 8-ന് ഹൈദരാബാദിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യ മുന്നണി യോഗം അനിശ്ചിതമായി നീളുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഓരോ സംസ്ഥാനങ്ങളും വെവേറെ പ്രതികരിക്കുന്ന രീതി അവസാനിപ്പിച്ച് വിഷയം ദേശീയതലത്തിൽ ഒരുമിച്ച് ഉന്നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

‘ഇതുവരെ ഓരോ സംസ്ഥാനങ്ങളിലെയും പ്രതിപക്ഷം അവരുടെതായ രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇപ്പോൾ രാജ്യവ്യാപകമായ ഒരു ചിത്രം വ്യക്തമായി വരികയാണ്. അതുകൊണ്ട് തന്നെ ദേശീയ കാഴ്ചപ്പാടോടെ ഒരു കൂട്ടായ പ്രതികരണം രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’ എന്ന് ഭട്ടാചാര്യ പറഞ്ഞു.

വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കുന്ന പ്രവണത ഇതിനകം ബീഹാറിലും പശ്ചിമ ബംഗാളിലും വ്യക്തമായിട്ടുണ്ട്. ഉത്തർപ്രദേശിലും സമാനമായ രീതിയിൽ വോട്ടർമാരെ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ സംസ്ഥാനങ്ങളിലെ അടിത്തട്ടിലെ അവസ്ഥ പരിശോധിച്ചാൽ ജനങ്ങൾ അവിടുത്തെ സർക്കാരുകളിൽ കടുത്ത നിരാശരാണെന്ന് കാണാം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

2027-ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കാനാണ് താത്പര്യമെന്നും, സഖ്യം രൂപപ്പെട്ടില്ലെങ്കിൽ ഒറ്റയ്ക്കോ ഇടതുപക്ഷ സഖ്യത്തോടൊപ്പമോ ജനവിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. വൻതോതിലുള്ള വോട്ടർമാരുടെ ഒഴിവാക്കൽ തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

Content Highlight:Intensive Voter List Revision: Dipankar Bhattacharya Calls for an Urgent INDIA Bloc Meeting.