ബുംറ ഇന്ത്യന്‍ ടീമിലില്ലാത്തത് ജോഫ്രാ ആര്‍ച്ചറും ആദില്‍ റഷീദും ഒന്നിച്ച് ഇംഗ്ലണ്ട് ടീമില്‍ ഇല്ലാത്തതുപോലെ: മോയിന്‍ അലി
Sports News
ബുംറ ഇന്ത്യന്‍ ടീമിലില്ലാത്തത് ജോഫ്രാ ആര്‍ച്ചറും ആദില്‍ റഷീദും ഒന്നിച്ച് ഇംഗ്ലണ്ട് ടീമില്‍ ഇല്ലാത്തതുപോലെ: മോയിന്‍ അലി
ആദർശ് എം.കെ.
Wednesday, 22nd July 2026, 5:35 pm

 

ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറെന്നും താരം ഇല്ലാത്ത മത്സരങ്ങളില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് ശരാശരി മാത്രമാണെന്നും അലി അഭിപ്രായപ്പൈട്ടു.

ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് എന്ന തന്റെ യൂട്യൂബ് ചാനലിലാണ് മോയിന്‍ അലി ഇക്കാര്യം പറഞ്ഞത്.

മോയിന്‍ അലി.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരമ്പര ആര്‍ക്കെന്ന് നിശ്ചയിക്കുന്ന നിര്‍ണായകമായ മത്സരത്തില്‍ പരിക്ക് കാരണം ബുംറയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ബുംറയുടെ അഭാവത്തില്‍ പന്തെറിഞ്ഞ എല്ലാ താരങ്ങളും അടി വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അലിയുടെ നിരീക്ഷണം.

‘ബുംറയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് വളരെ സാധാരണമായി അനുഭവപ്പെടും. അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമാണ് അവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നത്. എന്നാല്‍ പിച്ചുകള്‍ ബാറ്റിങ്ങിന് അനുകൂലമാണെങ്കില്‍, പന്തുമായി ഇന്ത്യ വലിയ രീതിയില്‍ പ്രയാസപ്പെടും.

ജസ്പ്രീത് ബുംറ

അവസാന മത്സരത്തില്‍ ബുംറയുടെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബുംറയ്‌ക്കെതിരെ റണ്‍സ് കണ്ടെത്തുക എളുപ്പമല്ല. അത് ടീമിലെ മറ്റ് ബൗളര്‍മാര്‍ക്കും വലിയ സഹായമാണ് നല്‍കുന്നത്.

ബുംറ കളിക്കാതിരിക്കുന്നത് ഇംഗ്ലണ്ട് നിരയില്‍ നിന്ന് ആദില്‍ റഷീദിനെയും ജോഫ്ര ആര്‍ച്ചറെയും ഒരേസമയം മാറ്റിനിര്‍ത്തുന്നതിന് തുല്യമാണ്,’ മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

ജസ്പ്രീത് ബുംറ

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ബുംറയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ലോര്‍ഡ്സിലെ മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിക്കേണ്ടി വന്നത്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കടുത്ത പ്രയാസം നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 387 റണ്‍സ് അടിച്ചുകൂട്ടുകയും 27 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

 

Content Highlight: IND vs ENG: Moeen Ali praises Jasprit Bumrah

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.