ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരം 12 മണിക്കൂര്‍ പിന്നിട്ടിട്ടും അധികാരികളാരും തന്നെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഉറപ്പു നല്‍കി മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ നിരാഹാര സമരം തുടരാനാണ് തീരുമാനം.

മദ്രാസ് ഐ.ഐ.ടിയിലെ സ്വതന്ത്ര സംഘടനയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടക്കുന്നത്.

’12 മണിക്കൂര്‍ പിന്നിട്ടിട്ടും ഞങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് അധികാരികളാരും ഇതുവരെ പുറത്തുവന്നിട്ടില്ല. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആ ഉറപ്പു ലഭിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരും’. ചിന്താബാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാത്തിമ മരിക്കാനിടയായ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിനായി ബാഹ്യ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. ഐ.ഐ.ടിയുടെ പ്രധാന ഗേറ്റില്‍ സമരം ആരംഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച രാവിലെ പത്തുമണിമുതലാണ് സമരം തുടങ്ങിയത്. അവസാന വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

എന്നാല്‍ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് ഐ.ഐ.ടി അധികൃതര്‍ വ്യക്തമാക്കിയത്. പൊലീസ് അന്വേഷിക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് ഐ.ഐ.ടി അധികൃതരുടെ വിശദീകരണം.